പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ മൃതദേഹം കുഴിച്ചിട്ട സംഭവം പുതിയ വഴിത്തിരിവിൽ. വൈദ്യുതാഘാതമേറ്റാണ് യുവാക്കൾ മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പാലക്കാട് എസ്പി പറഞ്ഞു. വൈദ്യുതി കെണിയിൽ കുടുങ്ങിയാണ് യുവാക്കൾ മരണപ്പെട്ടത്. രാവിലെ കൃഷിയിടത്തിലെത്തിയ ഉടമസ്ഥൻ അനന്തൻ കെണിയിൽ കുടുങ്ങി കിടന്ന മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നാലെ രാത്രിയെത്തി കുഴിച്ചിടുകയായിരുന്നുവെന്നും എസ്പി ആനന്ദ് പറഞ്ഞു.
ഏറെ ശ്രമിച്ചെങ്കിലും ഉടമയ്‌ക്ക് ആഴത്തിൽ കുഴിയെടുക്കാനായില്ല. മൃതദേഹങ്ങൾ പുറത്തുവരുമെന്ന ഭയത്താലാണ് യുവാക്കളുടെ വയറ്റിൽ മുറിവുണ്ടാക്കിയത്. ചതുപ്പിൽ ാവഴ്ന്നു കിടക്കാനാണ് ഇത്തരത്തിൽ ചെയ്തത്. തെളിവ് നശിപ്പിക്കാനും, കേസിൽ പ്രതിയാകുമെന്ന ഭയവുമാണ് പ്രതിയെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്. തെളിവ് നശിപ്പിക്കാനായി ഇയാൾ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പുറത്തെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കും. പ്രതിക്കെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തുമെന്നും പാലക്കാട് എസ്പി അറിയിച്ചു. കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ രാവിലെ പുറത്തെടുത്തിരുന്നു. പുതുശ്ശേരി കാളാണ്ടിത്തറയിൽ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
യുവാക്കളെ കുഴിച്ചിട്ടതു സംബന്ധിച്ച് സ്ഥലം ഉടമ കുറ്റം സമ്മതിച്ചിരുന്നു. കാട്ടുപന്നിക്ക് വെച്ച വൈദ്യുതക്കെണിയിൽ കുടുങ്ങിയാണ് മരിച്ചതെന്ന് മനസ്സിലായി. തുടർന്ന് ഭയം കാരണമാണ് രണ്ടുപേരുടെയും മൃതദേഹം ഒരു കുഴിയിൽ മറവു ചെയ്തതെന്നും അനന്തൻ പോലീസിനോട് പറഞ്ഞു. എന്നാൽ അനന്തനെ മറ്റാരോ സഹായിച്ചിട്ടുണ്ട് എന്ന സംശയത്തിലാണ് പോലീസ്.















