തിരുവനന്തപുരം: പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട് ഇന്ന് രാവിലെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടത്. കൺട്രോൾ റൂമിലെ പോലീസ് അജയകുമാറാണ് മരിച്ചത്. നെയ്യാറ്റിൻകര അമരവിള സ്വദേശിയാണ് ഇദ്ദേഹം. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്‌ക്കാൻ എത്തുമ്പോഴാണ് അപകടം സംഭവിച്ചത്.
അപകടം നടക്കുമ്പോൾ പിറകിലെ സീറ്റിലായിരുന്നു അജയകുമാർ. ഇടിയുടെ ആഘാതത്തിൽ മുന്നിലോട്ട് വീണ് പോസ്റ്റിൽ വന്നിടിച്ചായിരുന്നു മരണം. അജയകുമാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. എന്നാൽ വാഹനത്തിന് മുന്നിലിരുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 5.50 നാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലെ നൈറ്റ് പട്രോളിങ് കഴിഞ്ഞ് വാഹനം ഇന്ധനം നിറക്കാനായി പോവുകയായിരുന്നു. വാഹനത്തിൽ മൂന്നു പേരാണുണ്ടായിരുന്നത്. ഡ്രൈവർ അഖിൽ,എസ്ഐ വിജയകുമാർ, പിറകിലെ സീറ്റിൽ അജയകുമാർ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
എകെജി സെന്റർ കഴിഞ്ഞുള്ള വളവിലെ ഡിവൈഡറിലുള്ള ഹൈമാസ് ലൈറ്റിന്റെ മുകളിൽ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ ചില്ല് തകർന്ന് അജയകുമാർ മുന്നോട്ട് തെറിച്ചുവീണ് പോസ്റ്റിലിടിക്കുകയായിരുന്നു. അജയകുമാറിന്റെ നെഞ്ചിനും തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയത്ത് അജയകുമാർ ഉറങ്ങുകയായിരുന്നു. സംഭവത്തിൽ കന്റോൺമെന്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് ഗുരുതരമായ പ്രശ്നങ്ങളില്ല.















