തൃശൂർ: കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചതായി കുടുംബത്തിന്റെ പരാതി. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി കഴിഞ്ഞ മാസം 30 നാണ് മരിച്ചത്. കരുവന്നൂര്‍ സഹകരണബാങ്കില്‍ പണമുണ്ടായിട്ടും അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്‌ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു.
അതേസമയം ശശിയുടെയും അമ്മയുടെയും പേരില്‍ 14 ലക്ഷമാണ് ബാങ്കില്‍ നിക്ഷേപമുള്ളത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷമാണ് വേണ്ടിയിരുന്നത്. എന്നാൽ പല തവണയായി ബാങ്ക് നല്‍കിയത് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപ മാത്രമായിരുന്നു. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്നും കുടുംബം വേദനയോടെ പറയുന്നു.
ഞരമ്പിന്റെ പ്രശ്നമുള്ളതിനെ തുടർന്ന് ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്റെ ചികിത്സ നടക്കുന്നതിനിടെയാണ് പെട്ടന്ന് രക്തസമ്മർദ്ദം കൂടി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ശശിക്ക് ഉടൻ ശസ്ത്രക്രിയ വേണമെന്ന് ആവശ്യപ്പെട്ടു. ഉടനെ തന്നെ ബാങ്കിലെ സെക്രട്ടറിയെ വിളിച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടങ്കിലും 9000 രൂപ തരാനേ കഴിയുവെന്നും മറ്റൊരു മാർഗവുമില്ലെന്നുമായിരുന്നു ബാങ്ക് ജീവനക്കാരുടെ മറുപടി. ഇതോടെ വാർഡ് മെമ്പറിനെ അടക്കം വിളിച്ചപ്പോൾ ഒരു ലക്ഷം കൂടി തന്നു. എന്നാൽ ആകെ 1,90,000 രൂപയാണ് ഇതുവരെ ലഭിച്ചത്.
അതേസമയം, നിലവിൽ പ്രായമായ അമ്മയ്‌ക്ക് ജീവിയ്‌ക്കാൻ മറ്റൊരു മാർഗമില്ല. അമ്മയും സഹോദരനും രോഗബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചതെന്ന് സഹോദരി പറയുന്നു. ശശിയുടെ ചികിത്സക്കായി പലയിടത്ത് നിന്നും കടം വാങ്ങിയിരുന്നു. ഇനി ഇതെല്ലാം തിരികെ നൽകണമെങ്കിൽ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നും ഇതിന് ബാങ്ക് കനിയണമെന്ന ദുരവസ്ഥയിലാണ് കുടുംബമെന്നും സഹോദരി പറയുന്നു.















