പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവം നവംബർ ഏഴ് മുതൽ 17 വരെ നടക്കും. ചിട്ടയോടെയും ഏകോപനത്തോടെയും ചടങ്ങ് നടത്തുന്നതിന് നാല് ക്ഷേത്രങ്ങളുടെയും ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനം എടുത്തു. ആഗമ വിധി പ്രകാരമാണ് രഥോത്സവ ചടങ്ങുകൾ നടക്കുന്നത്.
നവംബർ ഏഴിന് വൈകിട്ട് നടക്കുന്ന വാസ്തുബലിയോടെ ആരംഭിക്കുന്ന രഥോത്സവത്തിൽ നവംബർ എട്ടിന് രാവിലെ നാല് ക്ഷേത്രങ്ങളിലും രഥോത്സവ കൊടിയേറ്റ് നടക്കും. ഉത്സവ ദിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രമുഖ വേദപണ്ഡിതരുടെ ചതുർവേദപാരായണം നടക്കും. ക്ഷേത്ര ദേവതകൾക്ക് ജപഹോമ അർച്ചന അഭിഷേകങ്ങളും ഉത്സവമൂർത്തികളുടെ രഥവീഥിയിലൂടെയുള്ള എഴുന്നള്ളത്തും നടക്കും.
12-ന് അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ അഞ്ചാം തിരുനാളിൽ പല്ലക്ക് രഥസംഗമ ചടങ്ങുകൾ ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. നവംബർ 14,15,16 തീയതികളിലാണ് ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നടക്കുക. 16ന് വൈകുന്നേരം രഥ സംഗമം നടക്കും. നവംബർ 17-ന് ഉത്സവ ആറാട്ടും കൊടിയിറക്കവും നടക്കും.















