ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡനത്തിരായാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് വധശിക്ഷ വിധിച്ചു. ഹരിയാനയിലെ സ്പെഷൽ പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെൺകുട്ടിക്ക് 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.
കുട്ടിയുടെ അമ്മ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. തുടർന്ന് തുടർച്ചയായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായതോടെ പെൺകുട്ടി പീഡനവിവരം മുത്തശ്ശിയോട് പറഞ്ഞു.
2020 ഒക്ടോബറിൽ വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പിതാവിനെതിരെ പരാതി നൽകി. 15 വയസ്സായിരുന്നു ആ സമയത്ത് പെൺകുട്ടിയുടെ പ്രായം. പിന്നീട് 16-ാം വയസ്സിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. പരിശോധനയിൽ കുഞ്ഞിന്റെ ഡിഎൻഎയ്‌ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവിൽ എൻജിഒ ദത്തെടുത്തിരിക്കുകയാണ്.















