ഭൂമിയിലെ ഏറ്റവും ചെറിയ പൂച്ചെടിയാണ് വാട്ടർമീൽ. വേരോ തണ്ടോ ഇല്ലാത്ത ഈ സസ്യം കൂടുതലും ജലാശയങ്ങളിലാണ് കാണപ്പെടുന്നത്. ഈ കുഞ്ഞൻ സസ്യം ബഹിരാകാശ യാത്രികർക്കുള്ള ഭക്ഷണവും ഓക്സിജൻ സ്രോതസുമായിരിക്കുമെന്നുള്ള പഠനങ്ങളാണ് പുറത്തുവരുന്നത്. തായ്ലൻഡിലെ മഹിഡോൾ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നെതർലാൻഡിലെ ESTEC സാങ്കേതിക കേന്ദ്രത്തിലായിരുന്നു ഇതിനാദാരമായ പഠനം നടത്തിയത്. ഇവിടെയുള്ള ലാർജ് ഡയമീറ്റർ സെൻട്രിഫ്യൂജ് (LDC) എന്ന സംവിധാനം ഉപയോഗിച്ചായിരുന്നു ഗവേഷണം.ജലസസ്യങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിനേക്കാളും ഗുരുത്വാകർഷണ ബലം (ഹൈപ്പർ ഗ്രാവിറ്റി) നൽകിയുള്ള പരീക്ഷണങ്ങൾ നടക്കുന്നത് ഇവിടെയാണ്. എട്ട് മീറ്റർ വ്യാസമുള്ള സെൻട്രിഫ്യൂജാണ് എൽഡിസി. ദീർഘനേരത്തേക്ക് ഭൂമിയേക്കാൾ 20 മടങ്ങ് ഗുരുത്വാകർഷണ നിലവാരം പുലർത്താൻ ഇവയ്ക്ക് കഴിയും. അതുവഴി ബഹിരാകാശത്തിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും.
20 ഗ്രാം വാട്ടർമീൽ സാമ്പിളുകൾ സ്വാഭാവിക സൂര്യപ്രകാശത്തെ അനുകരിക്കുന്ന എൽഇഡി ഘടിപ്പിച്ച ബോക്സുകളിൽ സ്ഥാപിച്ചു. സെൻട്രിഫ്യൂജിനെ കറക്കിയാണ് ഇവ വളർത്തിയെടുക്കുന്നത്. രണ്ടാഴ്ചയോളമാണ് ഗവേഷകർ പഠനം നടത്തിയത്.
ജലാശയങ്ങളിൽ പൊങ്ങി കിടക്കുന്ന സസ്യമായതിനാൽ ഗുരുത്വാകർഷണ വ്യതിയാനങ്ങൾ ഇതിന്റെ വളർച്ചയെയും വികാസത്തെയും സ്വാധീനിക്കുന്നു. ഗുരുത്വാകർഷണ ബലം വർദ്ധിച്ചാലും സസ്യം വളരുന്നതായി കണ്ടെത്തി. വളരാൻ മണ്ണിന്റെ ആവശ്യമില്ലാത്തതിനാൽ തന്നെ ഇവ ബഹിരാകാശ യാത്രികർക്ക് മുതൽ കൂട്ടാകുമെന്ന വിലയിരുത്തലിലാണ് ശാസ്ത്രലോകം.
പ്രോട്ടീൻ സമ്പുഷ്ടമാണ് വാട്ടർമീൽ. തായ്ലൻഡിൽ സൂപ്പ് മുതൽ സാലഡിൽ വരെ വ്യാപകമായി ഈ ഓക്സിജൻ ഉത്പാദകരായ വാട്ടർമീലിനെ ഉപയോഗിക്കുന്നു. സസ്യത്തിന്റെ 100 ശതമാനവും ഭക്ഷ്യയോഗ്യമായതിനാൽ സ്പേസ് അഗ്രികൾച്ചറിൽ വലിയ പങ്ക് വഹിക്കാൻ വാട്ടർമീലിന് കഴിയും. ബഹിരാകാശത്ത് സുസ്ഥിരമായ കൃഷിക്ക് വഴിയൊരുക്കാൻ ഈ സസ്യത്തിന് കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. വ്യത്യസ്ത ഗുരുത്വാകർഷണ പരിസ്ഥിതികളുമായി സസ്യങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകൾ ഈ പഠനം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ തത്പോംഗ് തുല്യാനന്ദ പറഞ്ഞു.