തിരുവനന്തപുരം: പ്രസവവേദനയുമായി എത്തിയ യുവതിയ്ക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം നെടുമങ്ങാട് താലൂക്ക് ആശുപത്രിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗൈനക്കോളജി ഡോക്ടർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ല, ഈ വിവരം രോഗിയെ അറിയിക്കാൻ വൈകിയെന്നും ആരോപണമുണ്ട്.
കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയുമായി എത്തിയ യുവതിയെ അരമണിക്കൂറോളം ഡോക്ടറെ കാത്തുനിർത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. അതിന് ശേഷം എസ്.എ.ടി ആശുപത്രിയിലേക്ക് പോകാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. എസ്.എ.ടി ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പ്രസവിച്ചു. നേരത്തെയും സമാനമായ രീതിയിൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് സംബന്ധിച്ച പരാതികൾ ഉയർന്നിരുന്നു.