തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ മോശം പദപ്രയോഗം നടത്തിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എംസി ദത്തനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. പണിയുണ്ടായിരുന്ന കാലത്ത് ഒരു പണിയുമെടുക്കാതെ കൊടിയുമെടുത്ത് നടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കി വെച്ചെന്നാണ് അദ്ദേഹം വിമർശിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
‘പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്റെ പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തുജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്. സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പ്.’- എന്നായിരുന്നു കെ സുരേന്ദ്രൻ കുറിച്ചത്.
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ ആളറിയാതെ പോലീസുകാർ തടഞ്ഞു വെച്ചിരുന്നു. സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ എത്തിയ ഉപദേഷ്ടാവിനെ അനക്‌സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേടിന് മുന്നിലായിരുന്നു തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാദ്ധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്.
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് നീയൊക്കെ തെണ്ടാൻ പോ എന്ന് ക്ഷുഭിതനായി ദത്തൻ മറുപടി പറഞ്ഞത്. ‘നിനക്കോക്കെ വേറെ പണിയില്ലെടെ.., ഇതിനെക്കാളും നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ.. എന്ന് ആക്രോശിക്കുകയായിരുന്നു ദത്തൻ. സംസ്‌കാര ശൂന്യമായ സംഭാഷണത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും ദത്തന്‍ പിന്നീട് പ്രതികരിക്കാതെ നീങ്ങുകയായിരുന്നു. യുഡിഎഫിന്റെ ഉപരോധത്തെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റും പരിസരവും ബാരിക്കേഡ് കെട്ടിയടച്ചിരിക്കുന്നത്.















