ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ശിവകുമാറിന്റെ ഹർജി കോടതി തള്ളി. മൂന്ന് മാസത്തിനകം അന്വേഷണം പുർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചു.
2013-നും 2018-നും ഇടയിൽ ശിവകുമാറിന്റെ സ്വത്തിൽ കണക്കില്ലാത്ത വർദ്ധനയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് 2020 ഒക്ടോബറിൽ ശിവകുമാറിനെതിരെ കേസെടുത്തത്. ശിവകുമാറിന്റെ സ്വത്ത് അഞ്ചിരട്ടി വർദ്ധിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2017-ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ശിവകുമാറിന് അനധികൃത സമ്പാദ്യം ഉള്ളതായി കണ്ടെത്തിയത്. 2019 സെപ്റ്റംബറിലാണ് 74 കോടി രൂപയുടെ അനധികൃത സ്വത്ത് സംമ്പാദന കേസിൽ ശിവകുമാറിനെതിരെ സിബിഐ അന്വേഷണം ആരംഭിച്ചത്.
2020 ഒക്ടോബറിൽ അഴിമതി നിരോധന നിയമപ്രകാരം അന്നത്തെ കോൺഗ്രസ് എംഎൽഎ ഡികെ ശിവകുമാറിനെതിരെ സിബിഐ കേസെടുത്തു. ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്ന് കാണിച്ച് ശിവകുമാർ കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഈ വർഷം ഏപ്രിലിൽ സിംഗിൾ ബെഞ്ച് ശിവകുമാറിന്റെ ഹർജി തള്ളുകയായിരുന്നു.