ന്യൂഡൽഹി: കാസർഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ചെങ്ങന്നൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ച് കൊണ്ടുള്ള റെയിൽവേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി.
ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദ്ദേശം വി മുരളീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ശബരിമല തീർത്ഥാടകർക്ക് സഹായകരമാകുമെന്ന കാര്യവും മന്ത്രി മുന്നോട്ട് വച്ചിരുന്നു.
തന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിക്കുന്നുവെന്ന് മുരളീധരൻ പ്രതികരിച്ചു.















