തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് ചുഴലിക്കാറ്റായതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടും. തീവ്ര ന്യൂനമർദ്ദം ആറ് മണിക്കൂറിനുള്ളിൽ അതിതീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്തേക്കാണ് നീങ്ങുന്നതെന്നാണ് നിരീക്ഷണം. താരതമ്യേനെ ശക്തി കുറഞ്ഞ ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്നത്. ഹമോൺ എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരള തീരത്ത് ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെന്നാണ് നിഗമനം.
അതേസമയം ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















