ഹൈദരാബാദ്: ദളിതരേയും മുസ്ലീങ്ങളേയും കോൺഗ്രസ് വെറും വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നതെന്ന വിമർശനവുമായി ബിആർഎസ് പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു. അവരുടെ ഉന്നമനത്തിനായി കോൺഗ്രസ് ആത്മാർത്ഥമായ യാതൊരു ശ്രമങ്ങളും നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുറാലിയെ അഭിസംബോധന ചെയ്തായിരുന്നു ചന്ദ്രശേഖര റാവുവിന്റെ വാക്കുകൾ.
” സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയെ തിരഞ്ഞെടുത്തില്ലെങ്കിൽ ദുരിതം അനുഭവിക്കുന്നത് പൊതുജനങ്ങളായിരിക്കും. വ്യക്തിപരമായി ആർക്കും ഒന്നും നഷ്ടപ്പെടില്ല. എന്നാൽ നിങ്ങൾ അവിടെ തോറ്റുപോകും. തെലങ്കാനയെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്. തെലങ്കാനയുടെ ക്ഷേമം എന്ന കോൺഗ്രസിന്റെ വാഗ്ദാനം വെറും പൊള്ളയാണ്.
സ്വാതന്ത്ര്യത്തിന് ശേഷം 50 വർഷത്തോളം കോൺഗ്രസ് ഈ രാജ്യം ഭരിച്ചു. എന്നാൽ ഒരിക്കൽ പോലും ദളിത് ബന്ധു പോലെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടില്ല. ദളിതരേയും മുസ്ലീങ്ങളേയും വെറും വോട്ട് ബാങ്ക് ആയി മാത്രമാണ് അവർ കണ്ടിരുന്നത്. അവർക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കോൺഗ്രസിനായിട്ടില്ല. കോൺഗ്രസിന്റെ ഭരണകാലത്ത് കർഷകർ വളരെ ദുരിതം അനുഭവിച്ചു. അതിന് പരിഹാരമായാണ് ‘ധരണി’ക്ക് തുടക്കമിട്ടത്. എന്നാൽ അത് നിർത്തലാക്കുന്നതിനെ കുറിച്ചാണ് രാഹുൽ ഗാന്ധി ഇപ്പോൾ സംസാരിക്കുന്നതെന്നും” ചന്ദ്രശേഖര റാവു വിമർശിച്ചു.