പനാജി: ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടേയും മോചനത്തിനായി കേന്ദ്ര സർക്കാർ തീവ്രപരിശ്രമം നടത്തുന്നുണ്ടെന്ന് ചീഫ് അഡ്മിറൽ ആർ ഹരികുമാർ. ഗോവയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ വലുതാണ്. ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് ഖത്തർ ഇവരെ തടവിലാക്കിയിരിക്കുന്നത്. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങളെല്ലാം തുടരും. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഈ കാര്യം വ്യക്തമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
തടവിൽ കഴിയുന്ന എട്ട് നാവിക സേനാംഗങ്ങളുടേയും കുടുംബാംഗങ്ങളെ ഇന്ന് രാവിലെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ സന്ദർശിച്ചിരുന്നു. തടവിലുള്ള എല്ലാവരേയും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ ഭാഗത്ത് നിന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.















