എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ കോടതി വിധി നവംബർ നാലിന്. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറയുന്നത്. കേസിൽ 26 ദിവസമെടുത്താണ് വിചാരണ പൂർത്തിയാക്കുന്നത്.
ഈ കഴിഞ്ഞ ജൂലൈ 28-നാണ് ആലുവയിൽ അഞ്ച് വയസുകാരി കൊല്ലപ്പെടുന്നത്.ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ ആരംഭിക്കുന്നത്. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് പ്രതി. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
ഇവർ താമസിക്കുന്ന വീടിന് സമീപമാണ് അസ്ഫാക് ആലവും താമസിച്ചിരുന്നത്.ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ചാക്കിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.