കൊച്ചി: കളമശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിൻ റിമാൻഡിൽ. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.
കേസിൽ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിൻ കോടതിയെ അറിയിച്ചു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പോലീസിനെതിരെ പരാതിയില്ലെന്നും ഡൊമിനിക്ക് മാർട്ടിൻ കോടതിയെ അറിയിച്ചിട്ടുണ്ട്. അഞ്ച് മണിക്കൂറോളം നീണ്ട തെളിവെടുപ്പിന് ശേഷമാണ് പ്രതി ഡൊമിനിക്ക് മാർട്ടിനെ പോലീസ് കോടതിയിൽ ഹാജരാക്കിയത്.
പ്രതി അതീവ ബുദ്ധിശാലിയാണെന്നും ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്ന് പോലീസ് കോടതിയിൽ അറിയിച്ചു. അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി. ചെയ്തത് എന്തൊക്കെയാണെന്ന് ഇയാൾ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വെച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.















