ഡെറാഡൂൺ: ഉത്താരാഖണ്ഡിൽ ആദ്യമായി ക്ഷേത്ര പൂജാരിമാരായി സ്ത്രീകളെ നിയോഗിച്ചു. പിത്തോരാഗഡ് ജില്ലയിലെ ചന്ദക്ക് സിക്രദാനി യോഗേശ്വർ ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വനിതാ പൂജാരിമാരെ നിയോഗിച്ചത്. മഞ്ജുള അവസ്തി, സുമൻ ബിഷ്ടിനു എന്നിവരെയാണ് ക്ഷേത്ര പൂജകൾക്കായി നിയോഗിച്ചിരിക്കുന്നത്.
പ്രധാന പൂജാരിമാരെയും സഹായികളെയും പുഷ്പവൃഷ്ടി നടത്തിയാണ് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ക്ഷേത്രസമിതി ചെയർമാൻ ആചാര്യ ഡോ. പീതാംബർ അവസ്തി മുഖ്യപൂജാരിയുടെ ചുമതല മഞ്ജുള അവസ്തിക്കും സഹപൂജാരിയുടെ ചുമതല സുമൻ ബിഷ്ടിനും കൈമാറി.
കുടുംബത്തിന്റെ ഐശ്വര്യത്തിനായി പുരുഷന്മാരേക്കാൾ കൂടുതൽ വ്രതാനുഷ്ഠാനങ്ങൾ സ്ത്രീകൾ ആചരിക്കുന്നുവെന്ന് ക്ഷേത്രസമിതി വിശ്വസിക്കുന്നു. എന്നിട്ടും അവർക്ക് പൂജാകാര്യങ്ങൾ ചെയ്യുന്നതിനുള്ള ചുമതലകൾ നൽകിയിരുന്നില്ല. സ്ത്രീകളാണ് കുടുംബത്തെയും സമൂഹത്തെയും നിലനിർത്തുന്ന ശാശ്വതമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതെന്ന് പീതാംബർ അവസ്തി പറഞ്ഞു. യാഥാസ്ഥിതിക നിലപാടുകളെ മറികടന്ന് സംസ്‌കൃതിയെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഭാവിയിലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.















