പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ നാളുകളാണ് വരാനിക്കുന്നത്. നവംബര്‍ 14, 15, 16 തിയ്യതികളിൽ രഥോത്സവം നടക്കും. ആഗമ വിധി പ്രകാരമാണ് രഥോത്സവ ചടങ്ങുകൾ നടക്കുന്നത്. രഥോത്സവത്തിനുള്ള ഒരുക്കത്തിലാണ് കൽപ്പാത്തി തെരുവ്.
നവംബർ ഏഴിന് വൈകിട്ട് നടക്കുന്ന വാസ്തുബലിയോടെ ആരംഭിക്കുന്ന രഥോത്സവത്തിൽ നവംബർ എട്ടിന് രാവിലെ നാല് ക്ഷേത്രങ്ങളിലും രഥോത്സവ കൊടിയേറ്റ് നടക്കും. കൽപ്പാത്തി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രമാണ് ഉത്സവത്തിന്റെ പ്രധാന കേന്ദ്രം. കൂടാതെ ശ്രീലക്ഷ്മീ നാരായണ പെരുമാൾ, മന്ത്രക്കര മഹാഗണപതി, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളും ഇതിന്‍റെ ഭാഗമാണ്.
ഉത്സവ ദിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പ്രമുഖ വേദപണ്ഡിതരുടെ ചതുർവേദപാരായണം നടക്കും. ക്ഷേത്ര ദേവതകൾക്ക് ജപഹോമ അർച്ചന അഭിഷേകങ്ങളും ഉത്സവമൂർത്തികളുടെ രഥവീഥിയിലൂടെയുള്ള എഴുന്നള്ളത്തും നടക്കും. ആയിരക്കണക്കിന് ജനങ്ങളാണ് അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കാനായി എത്തുക.
12-ന് അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ അഞ്ചാം തിരുനാളിൽ പല്ലക്ക് രഥസംഗമ ചടങ്ങുകൾ ജനങ്ങൾക്ക് കാണത്തക്ക വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്. നവംബർ 14,15,16 തീയതികളിലാണ് ആറ് രഥങ്ങളുടെ ഗ്രാമപ്രയാണം നടക്കുക. നവംബര്‍ 16ന് ദേവരഥ സംഗമത്തോടെ രഥോത്സവം സമാപിക്കും. നവംബർ 17-ന് ഉത്സവ ആറാട്ടും കൊടിയിറക്കവും നടക്കും.















