ബെംഗളൂരു: മലബാർ ഗോൽഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും ഒന്നരക്കോടിയോളം തട്ടിയെടുത്ത കേസിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. എരുമേലി എടകടത്തി സ്വദേശി അര്‍ജുന്‍ സത്യൻ (36) ആണ് അറസ്റ്റിലായത്. ബെംഗളൂരു പോലീസായിരുന്നു പിടികൂടിയത്. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായിട്ടായിരുന്നു ഇയാൾ ജോലി ചെയ്തത്.
ബുധനാഴ്ച കോഴിക്കോട് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. തട്ടിപ്പിനെ തുടർന്ന് കമ്പനിയിൽ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗത്തിലെ വിവിധ ഇടപാടകാരുമായി ഗൂഢാലോചന നടത്തി അവരുടെ സഹായത്തോടെ ആയിരുന്നു തട്ടിപ്പ്. ഏകദേശം ഒന്നര കോടി രൂപയോളം തട്ടിയെടുത്ത് തന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പരാതി.















