കൊച്ചി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് എൽ.എൽ.ബി പഠനത്തിന് ഹൈക്കോടതി അനുമതി. തടവുശിക്ഷ കൊണ്ട് പ്രതികളിൽ പരിവർത്തനം ഉണ്ടാകാൻ വിദ്യാഭ്യാസം അനിവാര്യ ഘടകമാണ്. തങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്ന് തോന്നൽ ഉണ്ടാക്കാൻ വിദ്യാഭ്യാസത്തിനാകും. തടവിൽ കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കാനും ഇത് വഴിയൊരുക്കും. ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ ഒരു മെച്ചപ്പെട്ട ജീവിതം നയിക്കാൻ ഈ സമയത്ത് നേടിയെടുക്കുന്ന വിദ്യാഭ്യാസത്തിലൂടെ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന രണ്ട് തടവുകാർക്കാണ് ഓൺലൈനായി എൽ.എൽ.ബി. പഠനത്തിന് അനുമതി ലഭിച്ചത്. കണ്ണൂർ ചീമേനിയിലെ തുറന്ന ജയിലിൽ കഴിയുന്ന സുരേഷ് ബാബു, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന വി വിനോയ് എന്നിവരാണ് ഉപരിപഠനത്തിനായി ശിക്ഷ മരവിപ്പക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2023-24 അദ്ധ്യായന വർഷത്തേക്കുള്ള എൽ.എൽ.ബി പ്രവേശന പരീക്ഷയിൽ ഇരുവരും വിജയിച്ചിരുന്നു.
മൂന്നുവർഷത്തെ കോഴ്സിന് സുരേഷ് ബാബുവിന് മലപ്പുറം കെ.എം.സി.ടി. ലോ കോളേജിലും വിനോയിക്ക് അഞ്ചുവർഷത്തെ കോഴ്‌സിന് എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. ഫീസടയ്‌ക്കാനും ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി കോളേജിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാനും കോടതി ഇവരുടെ ബന്ധുക്കളോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശന നടപടികൾ പൂർത്തിയായി. എന്നാൽ ഓൺലൈനായി പഠിക്കണമെന്ന ആവശ്യം കാലിക്കറ്റ് സർവ്വകലാശാലയുടേയും, എം.ജി സർവ്വകലാശാലയുടേയും അഭിഭാഷകർ എതിർത്തു. ഓൺലൈൻ എൽ.എൽ.ബി. കോഴ്സുകൾക്ക് നിരോധനമുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ കോടതി ഉത്തരവോടെ ഇരുവർക്കും ക്ലാസ് ലഭ്യമാക്കാൻ തയ്യാറാണെന്ന നിലപാടായിരുന്നു കോളേജ് അധികൃതർ സ്വീകരിച്ചത്.
ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ജയിലിലാണെങ്കിലും തടവുകാർക്കും അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം നേടാനുള്ള അവകാശം അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.