ഗുവാഹത്തി: അസമിലെ ഗുവാഹത്തി സർവകലാശാലയിലെയും അതിന്റെ അഫിലിയേറ്റ് കോളേജുകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നിലവിൽ വന്നു. സർവകലാശാലയിലെ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും അഫിലിയേറ്റഡ് കോളേജുകൾക്കും മിനിമം ക്ലാസ് ഹാജർനിലയിൽ ‘ആർത്തവ അവധി’ എന്ന നിലയിൽ 2 ശതമാനം ഇളവ് അനുവദിച്ചതായി സർവകലാശാല വൈസ്ചാൻസലർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ മന്ത്രാലയവും വനിതാ ശിശു വികസന മന്ത്രാലയവും ആർത്തവ അവധി സംബന്ധിച്ച നിർദ്ദേശങ്ങൾ സർവ്വകലാശാലകൾക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾക്ക് ആശ്വാസമായ തീരുമാനം സർവകലാശാല കൈക്കൊണ്ടത്. ഇതൊടെ വനിതാ വിദ്യാർത്ഥികൾക്ക് സെമസ്റ്റർ പരീക്ഷയെഴുതാൻ കുറഞ്ഞത് 73 ശതമാനം ഹാജർ മതിയാകും.
ആർത്തവ ആരോഗ്യം ഒരു സ്ത്രീയുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗുവാഹത്തി സർവകലാശാലയുടെ പുതിയ നയം ആർത്തവചക്രത്തിൽ വിദ്യാർത്ഥിനികൾ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് ആശ്വാസമേകും. 1948-ൽ സ്ഥാപിതമായ ഗുഹാവത്തി സർവകലാശാല വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനമാണ്. ജാലുക്ബാരിയിലാണ് സർവകലാശാല ആസ്ഥാനം. ഗുവാഹത്തി സർവ്വകലാശാലയിൽ 42 ബിരുദാനന്തര ബിരുദ വകുപ്പുകളുണ്ട്. 350-ലധികം കോളേജുകൾ ഇതിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്