ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് വാർത്താവിതരണ മന്ത്രാലയം. മഹാരാഷ്‌ട്ര കേന്ദ്രീകരിച്ചുള്ള കമ്പനിക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഹണ്ടേഴ്‌സ്, ബേഷ്‌റാംസ്, പ്രൈം പ്ലേ എന്നിവയ്‌ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെയാണ് ഉള്ളടക്കങ്ങൾ നീക്കം ചെയ്തത്.
ഐ ടി നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഏഴ് വർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ.
ഇത്തരത്തിലുള്ള നിയമങ്ങൾ ഉണ്ടെങ്കിലും ഒടിടികളിലെ ഉള്ളടക്കത്തിന്റെ പേരിൽ നടപടി സ്വീകരിക്കുന്നത് ആദ്യമായിട്ടാണ്. ഒടിടി രംഗത്ത് വെബ് സീരീസുകളായും മറ്റും ഒട്ടേറെ അശ്ലീല ഉള്ളടക്കങ്ങൾ പുറത്തിറങ്ങുന്നുണ്ടെന്ന് മന്ത്രാലയത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിരീക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്‌ഫോമുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഒടിടികളിലാണ് അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ വരുന്നത്. ഇപ്പോൾ നോട്ടീസ് ലഭിച്ച മൂന്ന് ഒടിടികൾക്കും രജിസ്ട്രേഷൻ ഇല്ലാത്തവയാണ്.















