തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണക്കേസ് ഉന്നത രാഷ്‌ട്രീയബന്ധങ്ങളുള്ള കേസാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെ മൂന്ന് ദിവസത്തേക്ക് ഇ ഡി കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ പിഎംഎൽഎ കോടതിയാണ് പ്രതികളെ മൂന്ന് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്.
കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. പ്രതികൾ ഉന്നത രാഷ്‌ട്രീയ സ്വാധീനമുള്ളവരാണ്. ഭാസുരാംഗൻ ഭരണകക്ഷിയിൽ സ്വാധീനമുള്ള നേതാവാണ്. പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്. തട്ടിപ്പിന് പിന്നിലുള്ള എല്ലാവരെയും പുറത്ത് കൊണ്ട് വരേണ്ടതുള്ളതിനാൽ വിശദമായ ചോദ്യം ചെയ്യലാണ് ആവശ്യമെന്നും ഇഡി പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ തുടർച്ചയായിട്ടുള്ള ചോദ്യം ചെയ്യലിൽ പ്രധാനപ്പെട്ട പല വിരങ്ങളും ലഭിച്ചിരുന്നു. അതിനാൽ, വീണ്ടുമൊരു ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇഡിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
കണ്ടല ബാങ്കില്‍ 200 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. അറസ്റ്റിലായ എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തിനും തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കള്‍ വഴിവിട്ട വായ്പക്കായി ഇടപെട്ടുവെന്നുമാണ് ഇ ഡിയുടെ കണ്ടെത്തൽ. നിക്ഷേപങ്ങള്‍ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടിയെന്നും കണ്ടെത്തിയിരുന്നു.















