ന്യൂഡൽഹി: രാജ്യത്തെ കോളേജുകളിലെ അധ്യാപന നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ യുജിസി നെറ്റിന്റെ സിലബസ് പരിഷ്‌കരിക്കാനൊരുങ്ങി യുജിസി. 6 വർഷങ്ങൾക്ക് ശേഷമാണ് യോഗ്യത പരീക്ഷയുടെ സിലബസ് പുതുക്കുന്നത്. പുതിയ സിലബസ് അടിസ്ഥാനമാക്കിയുള്ള പരീക്ഷ ജൂണിൽ നടക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കോളേജുകളിലെ അസി. പ്രൊഫസർ നിയമത്തിന് പുറമേ ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെആർഎഫ്) അനുവദിക്കുന്നതും നെറ്റിന്റെ അടിസ്ഥാനത്തിലാണ്. നവംബർ 3ന് ചേർന്ന യുജിസിയുടെ കൗൺസിൽ യോഗത്തിലാണ് സിലബസ് പരിഷ്‌കരണത്തിന് അംഗീകാരം ലഭിച്ചത്. അന്തിമ സിലബസ് വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചതിന് ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് സിലബസിൽ മാറ്റങ്ങൾ വരുത്തുന്നത്. 83 വിഷയങ്ങളിലെ പരീക്ഷാ സിലബസും മാറും. എല്ലാ വർഷവും ജൂൺ, ഡിസംബർ മാസങ്ങളിലായാണ് യോഗ്യത പരീക്ഷ നടക്കുക. കഴിഞ്ഞ ജൂണിൽ നടന്ന പരീക്ഷയിൽ പങ്കെടുത്തത് 4.62 ലക്ഷം വിദ്യാർത്ഥികളാണ്.