അമേരിക്കൻ ഡോക്ടർമാർ ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ലെന്നതാണ് സത്യം. 63-കാരനായ വയോധികനെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത് ജീവനുള്ള ഈച്ചയെയാണ്. വൻ കുടലിലാണ് ജീവനോടെ അനക്കമില്ലാതെ സുഖമായി കഴിയുന്ന ഈച്ചയെ കണ്ടെത്തിയത്. കുടലിന്റെ ഉൾഭാഗം പരിശോധിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റായ കൊളോനോസ്കോപ്പിയിലാണ് ഈച്ചയെ കണ്ടെത്തിയത്. അമേരിക്കൻ ജേണൽ ഓഫ് ഗ്യാസ്‌ട്രോഎൻട്രോളജിയിലാണ് ഈ അപൂർവ്വ കണ്ടെത്തലിനെ പരാമർശിച്ചിരിക്കുന്നത്.
പ്രാണി എങ്ങനെ തന്റെ ശരീരത്തിൽ പ്രവേശിച്ചതെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പേര് വെളിപ്പെടുത്താത്ത 63-കാരൻ. ടെസ്റ്റിന് മുൻപായി ദ്രാവകം മാത്രമാണ് കഴിച്ചിരുന്നതെന്നും രണ്ട് ദിവസമായി പിസ്സയും ചീരയും മാത്രമാണ് കഴിച്ചതെന്നും വയോധികൻ പറയുന്നു. എന്നാൽ ഭക്ഷണത്തിൽ ഈച്ചയുടെ സാന്നിധ്യമില്ലായിരുന്നുവെന്നും ഈച്ച ശരീരത്തിനകത്ത് പ്രവേശിച്ചതായി യാതൊരു ലക്ഷണങ്ങളും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈച്ച വളരെ സുരക്ഷിതമായാണ് വൻ കുടലിനുള്ളിൽ കഴിയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. സ്വന്തമായി അത് നീങ്ങുന്നില്ല, എന്നാൽ ജീവനുണ്ട്.
ഈച്ച മനുഷ്യന്റെ ഉള്ളിൽ എത്താൻ രണ്ട് സാധ്യതയാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അറിയാതെ ഭക്ഷണത്തിലൂടെ ഈച്ചയെ ഭക്ഷിച്ചേക്കാം. അല്ലെങ്കിൽ മലാശയത്തിൽ പ്രവേശിച്ചേക്കം. എന്നിരുന്നാലും ഇത് വൻ കുടലിൽ എത്താൻ യാതൊരു വഴിയുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വായിലൂടെയാണ് ഈച്ച പ്രവേശിച്ചതെങ്കിൽ ദഹന എൻസൈമുകളും വയറ്റിലെ ആസിഡും ഈച്ചയെ കൊല്ലാൻ സാധ്യതയുണ്ട്. എന്നാൽ ഈ കേസിൽ അങ്ങനെയല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ പഠനം നടത്തുകയാണെന്ന് ആരോഗ്യസംഘം അറിയിച്ചു.
ചില അപൂർവ്വ സാഹചര്യങ്ങളിൽ ഈച്ചകളും അവയുടെ ലാർവകളും മനുഷ്യന്റെ കുടലിനെ ആക്രമിച്ചേക്കാം. ‘കുടൽ മയാസിസ് ‘ (Intestinal Myiasis) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ആളുകൾ ഈച്ച മുട്ടയും ലാർവകളും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അപൂർവ്വമായി മുട്ടകൾ വയറ്റിലെ ആസിഡിനെ അതിജീവിച്ച് വിരിയുകയും പിന്നീട് ശരീരത്തിനുള്ളിൽ വളരുകയും ചെയ്യുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു. എന്നാൽ 63-കാരന്റെ കാര്യത്തിൽ ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ചിട്ടില്ലെന്നതും കൗതുകമുണർത്തുന്നു.