ഇടുക്കി: മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും വാഗ്ദാനം ചെയ്ത പെൻഷൻ എത്തിച്ച് നൽകി സുരേഷ് ഗോപി. തന്റെ എംപി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപി നൽകിയ പണം ബി ജെ പി പ്രവര്‍ത്തകരാണ് വീട്ടിലെത്തി ഇരുവർക്കും കൈമാറിയത്.
പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന തരത്തിൽ വ്യാജ വാർത്തകൾ സൈബറിങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നും, ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലണ്ടിലാണെന്നും പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരമായി ശരിയാണോയെന്ന് പരിശോധിക്കാതെ ദേശാഭിമാനി ദിനപത്രം വാർത്തയാക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ സുരേഷ് ഗോപി അടിമാലിയിലെത്തി മറിയക്കുട്ടിയെയും അന്നയെയും കണ്ടിരുന്നു. തന്റെ എം പി പെന്‍ഷനില്‍ നിന്നുള്ള ഒരു വിഹിതം എല്ലാ മാസവും ഇരുവര്‍ക്കും നല്‍കുമെന്ന് അന്ന് സുരേഷ് ഗോപി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് തുടർന്നാണ് ആദ്യ സഹായം ബി ജെ പി പ്രവര്‍ത്തകര്‍ വഴി സുരേഷ് ഗോപി ഇരുവരുടെയും കൈകളില്‍ എത്തിച്ചിരിക്കുന്നത്. 1600 രൂപ വീതമാണ് സുരേഷ് ഗോപി മറിയക്കുട്ടിയ്‌ക്കും അന്നയ്‌ക്കും നൽകിയത്. ഇരുവരും സുരേഷ് ഗോപിയ്‌ക്ക് നന്ദി അറിയിക്കുകയും ചെയ്തു.















