വാഹനാപകടങ്ങൾ മൂലം പരിക്കേൽക്കുന്നവർക്ക് ആദ്യ ഒരു മണിക്കൂർ ഉൾപ്പെടെ പരമാവധി മൂന്ന് ദിവസം വരെയും പണ രഹിത ചികിത്സ ഉറപ്പു വരുത്തുമെന്ന് അറിയിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന നാല് മാസത്തിനുള്ളിൽ പദ്ധതി പ്രാബല്യത്തിൽ വരുത്താനാണ് നീക്കം.
മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ സെക്ഷൻ 162 (1) പ്രകാരം വാഹനാപകടത്തിന് ശേഷം ആദ്യ ഒരു മണിക്കൂർ പരിക്കേറ്റ വ്യക്തികൾക്ക് അടിയന്തര-സൗജന്യ വൈദ്യസഹായം ഉറപ്പു വരുത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. ഇതിന് ആവശ്യമായി വരുന്ന ചെലവ് ഓരോ സംസ്ഥാനങ്ങളും ജനറൽ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനികളുമാണ്് വഹിക്കേണ്ടത്.
ഇനി മുതൽ അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യ ഒരു മണിക്കൂറുൾപ്പെടെ പരമാവധി 72 മണിക്കൂർ വരെയും ചെലവാകുന്ന തുക ഇൻഷുറൻസ് കമ്പനികളാണ് വഹിക്കേണ്ടത്. അടുത്തവർഷം മാർച്ചിനുള്ളിൽ നിയമം പ്രാബല്യത്തിൽ നടപ്പാക്കാനാണ് പദ്ധതിയിടുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി.















