ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിസഭയെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളാ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗങ്ങളായി താൻ നാമനിർദ്ദേശം ചെയ്തവരെ ചൊല്ലി സംസ്ഥാനത്തെ മന്ത്രിമാരിൽ നിന്നുണ്ടായ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. തന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് സെനറ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്തതെന്നും അതിനെ എതിർക്കാൻ ആർക്കും അവകാശമില്ലെന്നും ഗവർണർ വ്യക്തമാക്കി.
‘താൻ സെനറ്റ് അംഗങ്ങളായി നാമനിർദ്ദേശം ചെയ്യുന്നവരെ പറ്റി ആശങ്കപ്പെടേണ്ട എന്ത് സാഹചര്യമാണ് സംസ്ഥാനത്തെ മന്ത്രിമാർക്കുള്ളത്്? ധനമന്ത്രി കെഎൻ ബാലഗോപാൽ സെനറ്റിലേക്ക് ഒരാളെ നാമനിർദ്ദേശം ചെയ്യണമെന്ന ശുപാർശയുമായി എന്റെ അടുത്തേയ്‌ക്ക് വന്നിരുന്നു. കേരള യൂണിവേഴ്‌സിറ്റിയുടെ വിസി ശുപാർശ ചെയ്ത അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ആളുകളെയാണ് ഞാൻ ശുപാർശ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും എങ്ങനെ അറിഞ്ഞു. വിസിയുടെ അടുത്തേയ്‌ക്ക് സർക്കാരിന്റെ പിന്തുണയുള്ളവരെ സെനറ്റ് അംഗങ്ങളായി താൻ നോമിനേറ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇവർ എത്തിയിരുന്നു. ഇവർ എത്തിയിരുന്നുവെന്നും ഗവർണർ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സെനറ്റ് അംഗങ്ങളായി ആരെ നാമനിർദ്ദേശം ചെയ്യണമെന്ന് ആർക്കും തന്നെ നിർബന്ധിക്കാനാവില്ല. തനിക്ക് അധികാരമുള്ളതിനാൽ താൻ അത് വിവേചനാധികാരം ഉപയോഗിച്ച് നടപ്പാക്കും. താൻ എങ്ങനെയാണ് വിവേചനാധികാരം വിനിയോഗിച്ചതെന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും മന്ത്രിമാരും നിർദ്ദേശിച്ച പേരുകൾ വിസിമാർ സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തതായി കണ്ടെത്തിയാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും ഗവർണർ വ്യക്തമാക്കി.















