കട്ടപ്പന ; വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ അർജുനുമായി ഓടി രക്ഷപെട്ട് പോലീസ് .
കോടതിക്ക് പുറത്ത് പ്രതിക്ക് പിന്നാലെ ജനങ്ങൾ ആക്രോശിച്ച് അടുത്തതോടെ പ്രതിയേയും കൊണ്ട് ഓടുകയായിരുന്നു പോലീസ്. പോലീസ് ജീപ്പിന് ചുറ്റും ജനങ്ങൾ തെറിവിളിയും ബഹളവുമായി തടിച്ചുകൂടിയതോടെ വളരെ പാടുപെട്ടാണ് പോലീസിന് പ്രതിയുമായി പോകാനായത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതിയാണ് അർജുനെ വെറുതേ വിട്ടത്. കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തിയായിരുന്നു വിധി.
2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.















