ലക്‌നൗ: ഗ്യാൻവാപി മസ്ജിദിൽ എഎസ്‌ഐ നടത്തിയ സർവേയുടെ റിപ്പോർട്ട് വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചു. സീൽ ചെയ്ത കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരം 100 ദിവസത്തോളമെടുത്താണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ പൂർത്തിയാക്കിയത്. സർവേ പൂർണ്ണമായും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ജൂലൈ 21 നാണ് മസ്ജിദിന്റെ സീൽ ചെയ്ത പ്രദേശം ഒഴികെയുള്ള ഭാഗങ്ങളിൽ സർവേ നടത്താൻ വാരണാസി കോടതി എഎസ്‌ഐയോട് ആവശ്യപ്പെട്ടത്.
1669-ൽ മുഗൾ ഭരണാധികാരി ഔറംഗസേബ് ക്ഷേത്രം തകർത്താണ് ഗ്യാൻവാപി മസ്ജിദ് പണിതതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. പള്ളിയുടെ പുറംമതിലിനോട് ചേർന്നുള്ള ശ്രിങ്കർ ഗൗരി വിഗ്രഹങ്ങളിൽ വർഷം മുഴുവനും പ്രാർത്ഥന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് സർവേ നടത്താൻ കോടതി നിർദ്ദേശം നൽകിയത്.
കാശി വിശ്വനാഥ ക്ഷേത്ര ഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണെന്നതിന് തെളിവുകൾ ലഭിച്ചിരുന്നു. നേരത്തെ അഭിഭാഷക സംഘം നടത്തിയ സർവേയിൽ മസ്ജിദിനുള്ളിലെ നിലവറയിൽ ശിവലിംഗം അടക്കം കണ്ടെടുത്തിരുന്നു. മസ്ജിദിന് പുറത്തെ നന്ദി വിഗ്രഹം ശിവക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവാണെന്ന് സന്യാസിമാർ ഉൾപ്പെടെ നിരവധി പേർ ചൂണ്ടിക്കാട്ടിയിരുന്നു.