മുംബൈ: കഴിഞ്ഞ ദിവസം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനു വിഷബാധയേറ്റെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള റിപ്പോർട്ടുകൾ തള്ളി ഛോട്ടാ ഷക്കീൽ രംഗത്ത്. ദാവൂദ് നേതൃത്വം നൽകുന്ന ഡി കമ്പനി എന്നറിയപ്പെടുന്ന അധോലോക സാമ്രാജ്യത്തിന്റെ ആഗോള ക്രിമിനൽ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് അടുത്ത അനുയായി ആയ ഛോട്ടാ ഷക്കീലാണെന്നാണ് വിലയിരുത്തൽ.
”ഭായി മരിച്ചു എന്ന രീതിയിൽ വരുന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം 1000% ആരോഗ്യവാനാണ്”, ഒരു ദേശീയ മാധ്യമത്തോട് ഛോട്ടാ ഷക്കീൽ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇടയ്‌ക്കിടെ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളുടെ ഭാഗം മാത്രമാണ് ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും പ്രചരിക്കുന്ന ദാവൂദിന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വാർത്തകളെന്നും ഇയാൾ പറഞ്ഞു.
ദാവൂദ് അത്യാസന്ന നിലയിലാണെന്നും മരിച്ചെന്നുമെല്ലാം വാർത്തകൾ വന്നതിനു പിന്നാലെ പാക്കിസ്താനിൽ ഇൻറർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയതും വാർത്തകൾക്ക് ഊർജം പകർന്നിരുന്നു. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതികളായ പല തീവ്രവാദി നേതാക്കളും അടുത്തിടെ പാക്കിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ, ദാവൂദിന്റെ മകളുടെ ഭർത്താവിന്റെ അച്ഛനും പാക്കിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ ജാവേദ് മിയാൻദാദിനെ പാക് അധികൃതർ വീട്ടുതടങ്കലിലാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, താൻ ദാവൂദിനെ പാക്കിസ്താനിൽ നേരിട്ട് സന്ദർശിച്ചെന്നാണ് ഛോട്ടാ ഷക്കീൽ പറയുന്നത്. ഇതിനിടെ, ദാവൂദിന് വിഷബാധയേറ്റെന്നും മരിച്ചെന്നുമുള്ള റിപ്പോർട്ടുകൾ ഇൻറലിജൻസ് ഏജൻസികൾ നിരാകരിച്ചിട്ടുണ്ട്. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രിയിലാണെന്ന വാർത്തകൾ നിഷേധിച്ചിട്ടില്ല.















