ന്യൂഡൽഹി : ജ്ഞാൻവാപിയുമായി ബന്ധപ്പെട്ട് എ എസ് ഐ സമർപ്പിച്ച സർവേ റിപ്പോർട്ടിൽ ക്ഷേത്രം നിലനിന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുള്ളതായി സൂചന . തിങ്കളാഴ്ചയാണ് ജ്ഞാൻവാപി സമുച്ചയത്തെക്കുറിച്ചുള്ള ശാസ്ത്രീയ സർവേ റിപ്പോർട്ട് വാരണാസി ജില്ലാ കോടതിയിൽ മുദ്രവച്ച കവറിൽ സമർപ്പിച്ചത് .
പള്ളി നിർമ്മിച്ചത് ഹിന്ദു ക്ഷേത്രത്തിന്റെ മുൻ ഘടനയിലാണോ എന്ന് നിർണ്ണയിക്കാൻ കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ജ്ഞാൻവാപി സമുച്ചയത്തിൽ എഎസ്ഐ ശാസ്ത്രീയ സർവേ നടത്തുകയായിരുന്നു. വാരാണസി ജില്ലാ കോടതിയുടെ സർവേ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ നടപടി അനിവാര്യമാണെന്നും തർക്കത്തിൽ ഹിന്ദു, മുസ്ലീം കക്ഷികൾക്ക് ഇത് ഗുണം ചെയ്യുമെന്നും കോടതി വിധിച്ചിരുന്നു. ഇതിനുശേഷമാണ് ജ്ഞാൻവാപി സർവേ ആരംഭിച്ചു. ആ സർവേ റിപ്പോർട്ടിലാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉള്ളതായി പറയുന്നത് .
സ്ഥലത്തിന്മേൽ അവകാശം തേടുന്ന ഹൈന്ദവ കക്ഷികളുടെ 1991 മുതലുള്ള ഹർജികൾക്കെതിരെ യുപി സുന്നി കേന്ദ്ര വഖഫ് ബോർഡും മസ്ജിദ് ഭരണസമിതിയും നൽകിയ ഹർജികൾ തള്ളിയിരുന്നു . അവകാശം ഉന്നയിച്ചുള്ള ഹർജിയിലെ നടപടികൾ ദേശീയ താൽപര്യം കണക്കിലെടുത്ത് കഴിവതും 6 മാസത്തിനകം പൂർത്തിയാക്കണമെന്നു വാരാണസി സിവിൽ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.