പത്തനംതിട്ട: ശബരിമലയിലെ മണ്ഡലപൂജയുടെ ഭാഗമായി അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. രാവിലെ എഴ് മണിക്കാണ് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ആരംഭിച്ചത്. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള സ്വീകരണം ഏറ്റുവാങ്ങി 26-നാണ് ഘോഷയാത്ര സന്നിധാനത്തെത്തുന്നത്. 26-ന് വൈകിട്ട് ദീപാരാധനക്ക് മുമ്പ് ഘോഷയാത്ര സന്നിധാനത്ത് എത്തും.
തങ്ക അങ്കിയും വഹിച്ചുക്കൊണ്ടുള്ള ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. തുടർന്ന് പമ്പ ഗണപതി ശ്രീകോവിലിൽ ഭക്തർക്കായി ദർശനമൊരുക്കും. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷം തങ്ക അങ്കി പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം വഴി വൈകിട്ട് അഞ്ച് മണിയോടെ ശരംകുത്തിയിൽ എത്തിക്കും. അവിടെ നിന്ന് ദേവസ്വം ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
സോപാനത്ത് നിന്ന് തന്ത്രിമാരും മേൽശാന്തിമാരും ചേർന്ന് പേടകം സ്വീകരിച്ച് ശ്രീകോവിലിലേയ്‌ക്ക് കൊണ്ടുപോകും. ശേഷം നടയടച്ച് അയ്യപ്പന് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും. 27 -ന് രാവിലെ 10.30 നും 11-നും മദ്ധ്യേയാണ് മണ്ഡലപൂജ നടക്കുക. ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പനെ യോഗനിദ്രയിലാക്കി 11-മണിക്ക് നടയടയ്‌ക്കും. ഇതോടെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും.