തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരായ കേരള പോലീസിന്റെ നടപടിയിൽ പ്രതിഷേധം അറിയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഡി ജി പി യുടെ വീട്ടു വരാന്തയിൽ കയറി ഇരുന്ന് മഹിളാ മോർച്ച പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത് തടയാൻ കഴിയാത്തിന്റെ നാണക്കേട് മറക്കാനാണ് കേസെടുത്തതെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.
കേസ് പിൻവലിച്ച് തെറ്റ് തിരുത്താൻ കേരള പോലീസ് തയ്യാറാകണം. കോടതി തന്നെ റദ്ദാക്കിയിട്ടും സമാന വീഴ്ചകൾ ആവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് സർക്കാർ നടപടികൾ സ്വീകരിക്കേണ്ടത്. ഇത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും നഗ്നമായ അധികാര ദുർവിനിയോഗവുമാണ്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവുമാണ് ആവശ്യം ഉന്നയിച്ചത്.
മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത ജനം ടിവി റിപ്പോര്‍ട്ടര്‍ രശ്മി കാര്‍ത്തിക, ക്യാമറമാന്‍ നിഥിന്‍ എബി, ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി എന്നിവര്‍ക്കാണ് മ്യൂസിയം പോലീസ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയ്‌ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനാണ് നിര്‍ദേശം. ഗൂഢാലോചന, അതിക്രമിച്ചു കയറൽ, സംഘം ചേരൽ, കലാപ ശ്രമം, പോലീസ് ഡ്യൂട്ടി തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.















