ലക്നൗ :അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായി. പ്രശസ്ത ശിൽപിയായ അരുൺ യോഗിരാജ് ആണ് വിഗ്രഹത്തിന്റെ നിർമാണത്തിന് പിന്നിൽ. ശ്രീകോവിലിന് പൂർണത നൽകാനായി രാംലല്ലയുടെ വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തിയായെന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
കർണാടകയിലെ മൈസൂരു സ്വദേശിയായ ശിൽപിയാണ് അരുൺ യോഗിരാജ്. ഇദ്ദേഹത്തിനൊപ്പം ഗണേഷ് ഭട്ട്, സത്യനാരായണ പാണ്ഡെ എന്നിവരുടെ ശില്‍പങ്ങളാണ് അന്തിമഘട്ടത്തില്‍ പരിഗണിച്ചത്. 51 ഇഞ്ച് ഉയരം. കൃഷ്ണശിലയിലാണ് വിഗ്രഹം തീര്‍ത്തിരിക്കുന്നത്. അഞ്ച് വയസ് പ്രായമുള്ള ഉപനയനത്തിനു തൊട്ടുമുന്‍പുള്ള ബാലരൂപത്തിലെ ശ്രീരാമന്‍റെ വിഗ്രഹമാണ് പ്രാണപ്രതിഷ്ഠ നടത്തുക.
ദൈവികത നിലനിർത്തിക്കൊണ്ട് ബാലരൂപത്തിലുള്ള ഭഗവാന്റെ വിഗ്രഹം നിർമ്മിക്കുക എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് യോഗിരാജ് പറയുന്നു. വിഗ്രഹം കാണുന്നവരിൽ ആത്മീയ അനുഭവം ഉണർത്താൻ കഴിയണം. ഈ ലക്ഷ്യം മുന്നിൽ വച്ച് കൊണ്ടാണ് ആറ് മാസങ്ങൾക്ക് മുൻപ് വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഇന്ന് വളരെയധികം സന്തുഷ്ടനാണ് എന്നും യോഗിരാജ് പറഞ്ഞു.
കേദാർനാഥിലെ ആദി ശങ്കരാചാര്യരുടെ വിഗ്രഹം, ഡൽഹി ഇന്ത്യാ ഗേറ്റിന് സമീപമുള്ള സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ തുടങ്ങിയവ യോഗിരാജിന്റെ പ്രസിദ്ധമായ സൃഷ്ടികളാണ്.
ജനുവരി 22നാണ് അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖർ ചടങ്ങിന്റെ ഭാഗമാകും. ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്, ലക്ഷ്മികാന്ത് ദീക്ഷിത് തുടങ്ങിയവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.