തിരുവനന്തപുരം ; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിന് പിന്നാലെ നടി ശോഭനയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രധാനമന്ത്രിയുടെ പരിപാടിയിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നത് സ്വാഭാവികമാണെന്ന് എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് അവർ തീരുമാനിക്കേണ്ട വിഷയമാണ്. കേരളത്തിന്റെ ഭാഗമായി പങ്കെടുക്കുന്നതും തെറ്റാണെന്നു പറയാൻ പറ്റുമോ? ഇനിയെങ്കിലും കലാകാരൻമാരെയും കായിക മേഖലയിൽ നിന്നുള്ളവരെയും കക്ഷി രാഷ്‌ട്രീയത്തിന്റെ അറകളിലേക്കു തിരിക്കേണ്ട.
ശോഭന ഉൾപ്പെടെയുള്ളവരെ അതിന്റെ പേരിൽ ബിജെപിയുടെ അറയിൽ ആക്കാൻ ഉദ്ദേശിക്കുന്നില്ല . ഏതു രാഷ്‌ട്രീയമുള്ളവരായാലും കലാ, കായിക താരങ്ങൾ കേരളത്തിന്റെ പൊതുസ്വത്താണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഏതു രാഷ്‌ട്രീയ പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നു എന്നു നോക്കിയിട്ടല്ല താരങ്ങളെ അംബാസഡർമാരാക്കുന്നത്. അവരുടെ കഴിവാണ് മാനദണ്ഡം. ശോഭനയേപ്പോലെയുള്ള ഒരു നർത്തകി, സിനിമാ മേഖലയിലെ വളരെ പ്രഗൽഭ അവരെയൊന്നും ബിജെപിയുടെ അറയിലാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. – എം.വി.ഗോവിന്ദൻ പറഞ്ഞു.















