കോട്ടയം: സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ മതിയായ ആംബുലൻസ് സൗകര്യമില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട്. പ്രഥാമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ വരെയുള്ള ആരോഗ്യസ്ഥാപനങ്ങളിലാണ് അത്യാവശ്യത്തിന് പോലും ആംബുലൻസ് ഇല്ലാത്തത്. ആംബുലൻസ് ഇല്ലാതെ സംസ്ഥാനത്ത് 615 സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആംബുലൻസ് ഇല്ലാത്ത ആശുപത്രികൾ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. 79 സ്ഥാപനങ്ങളിലാണ് ജില്ലയിൽ ആംബുലൻസ് ഇല്ലാത്തത്. അറ്റകുറ്റപ്പണിക്കായി കയറ്റിയ ആംബുലൻസുകളിൽ പലതും തിരിച്ചിറക്കാൻ പണമില്ലാത്ത അവസ്ഥയുമുണ്ട്. ആംബുലൻസ് ഇല്ലാത്ത ആശുപത്രികളിൽ ഉടൻ ആംബുലൻസ് വാങ്ങണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ തയാറാക്കിയ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ആംബുലൻസ് സൗകര്യം നിർബന്ധമായും ഏർപ്പെടുത്തണമെന്നും റിപ്പോർട്ടിലുണ്ട്.
ആംബുലൻസ് ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്;
തിരുവനന്തപുരം 21, കൊല്ലം 31, പത്തനംതിട്ട 20, ആലപ്പുഴ 70, കോട്ടയം 27, ഇടുക്കി 21, എറണാകുളം 79, തൃശൂർ 78, പാലക്കാട് 78, മലപ്പുറം 40, കോഴിക്കോട് 42, വയനാട് 23, കണ്ണൂർ 42, കാസർകോട് 43.















