മലപ്പുറം; ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന സർക്കുലർ പുറത്തിറക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി. ബാറിൽ നിന്നും പുറത്തിറങ്ങുന്നവരെ പോലീസ് ബുദ്ധിമുട്ടിക്കുകയാണെന്ന ബാറുടമകളുടെ പരാതി പരിഗണിച്ചായിരുന്നു ഇത്തരത്തിലൊരു നിർദ്ദേശം ജില്ലാ പോലീസ് മേധാവിയായ എസ്. ശശിധരൻ പുറത്തിറക്കിയത്. സർക്കുലർ ഡി വൈ എസ് പിമാർക്കും എസ് എച്ച്ഒ മാർക്കും ലഭിച്ചതോടെ സംഭവം വിവാദമാകുകയും സർക്കുലർ പിൻവലിക്കുകയും ചെയ്തു.
‘ അംഗീകൃത ബാറുകളിൽ നിന്ന് മദ്യപിച്ച് ഇറങ്ങുന്നവരെ പിടികൂടാൻ പാടില്ലെന്നായിരുന്നു സർക്കുലറിൽ പറഞ്ഞിരുന്നത്. എന്നാൽ അബദ്ധം മനസിലായതോടെ സർക്കുലർ റദ്ദാക്കുകയായിരുന്നു. സർക്കുലറിൽ പറഞ്ഞ കാര്യങ്ങൾ ആളുകൾ ദുരുപയോഗം ചെയ്യാനും ദുർവ്യാഖ്യാനിക്കാനും സാധ്യതയുള്ളതിനാലാണ് ഇത് പിൻവലിച്ചതെന്ന് മലപ്പുറം എസ്പി അറിയിച്ചു. സർക്കുലറിൽ സംഭവിച്ചത് ക്ലറിക്കൽ മിസ്റ്റേക്ക് ആണെന്നാണ് എസ്പിയുടെ വിശദീകരണം.















