നവിമുംബൈ: ന്യൂ ബോംബെ കേരളീയ സമാജം നാല്പ്പതാം വാർഷികം ആഘോഷിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ ആദ്യ ദിവസത്തെ സാംസ്കാരിക സമ്മേളനം ഐ.ബി. സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സ്ഥിരം വാർപ്പു മാതൃകകളിൽ നിന്നും മാറി പുതിയ പ്രവണതകളെ പുൽകുന്ന ഒരു പുതിയ കേരളം ഉരുത്തിരിഞ്ഞ് വരുന്നുണ്ടെന്നും ജലസംഭരണം മുതൽ ധാതു സംരക്ഷണം വരെയുള്ള കാര്യങ്ങളിൽ കേരളീയർ ബദ്ധശ്രദ്ധരാണെന്നും എംഎൽഎ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. കഥാകൃത്ത് വി.ആർ സുധീഷ് പറഞ്ഞു മുഖ്യാതിഥിയായി. വൻ ജനപങ്കാളിത്തമാണ് രണ്ട് ദിവസങ്ങലിലുമുണ്ടായത്.
ഗൃഹാതുരത്വം ഒരു തരത്തിൽ ഭാവിയിലേക്കുള്ള ചവിട്ടു പടിയാണ്. കേരളം പിന്നിട്ട വഴികളെ പറ്റി പുതിയ തലമുറ അറിയേണ്ടത് അത്യാവശ്യമാണ്. ഭാഷയെ സമ്പന്നമാക്കിയ കവികളുടെ ഭാവനാസമൃദ്ധി പുതിയ തലമുറയ്‌ക്ക് അന്യമാണെന്നും അത് അവരിൽ പകരാൻ സമാജങ്ങൾക്ക് നിസ്തുലമായ പങ്കുണ്ട്. മുംബൈ നഗരം എഴുത്തുകാരുടെ മനസിലെ സ്വപ്ന നഗരമാണ്. നഗരം പശ്ചാത്തലമായ ആനന്ദിന്റെ ആൾക്കൂട്ടം എം.പി നാരായണ പിള്ളയുടെ പരിണാമം എന്ന പുസ്തകങ്ങളെ കുറിച്ചും നഗര വേഗങ്ങളെ കുറിച്ചും കഥാകൃത്ത് സംസാരിച്ചു.
സമാജം കലാവിഭാഗം സംഘടിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ നടന്നു. ജൂയി നഗറർ ബൻ്റ്സ് സെൻ്ററിൽ നടന്ന രണ്ടാം ദിവസ ആഘോഷപരിപാടികളിൽ കൊച്ചിൻ സങ്കീർത്തനം അവതരിപ്പിച്ച കലാസന്ധ്യ നടന്നു. ഇനിയും ഇതു പോലുള്ള സായം സന്ധ്യകൾ സംഘടിപ്പിക്കാനും ഒരുമിച്ച് പങ്കെടുക്കുവാനും ന്യൂബോംബെ കേരളീയ സമാജത്തിന് കഴിയട്ടെ എന്ന് ചടങ്ങിന് ശേഷം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ അദ്ധ്യായനവർഷത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ശരൺ രമേശ് നായർക്ക് ചടങ്ങിൽ എംഎൽഎ ക്യാഷ് അവാർഡും മെമൊൻ്റോയും നൽകി ആദരിച്ചു. സമാജം പ്രസിഡൻ്റ് കെ.എ കുറുപ്പ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട, കേരളീയ കേന്ദ്ര സംഘടനാ പ്രസിഡണ്ട് ടി.എൻ ഹരിഹരൻ, സമാജം കലാസമിതി കൺവീനർ സഞ്‌ജു തോമസ്, ട്രഷറർ ജ്യോതിഷ് മയൻ, അജിത ദീപക് എന്നിവർ സംസാരിച്ചു.















