മാല: മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് ആവശ്യമായ ഒപ്പുകൾ ശേഖരിച്ചതായി മാലദ്വീപ് മാദ്ധ്യമമായ ദി സൺ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയത്തിന് എംഡിപിയും ഡെമോക്രാറ്റുകളും സംയുക്തമായാണ് നീക്കം നടത്തുന്നത്. പ്രതിപക്ഷ കക്ഷികളിൽ നിന്ന് 34 പേർ പ്രമേയത്തെ അനുകൂലിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മാലദ്വീപ് പാർലമെന്റ് കൂട്ടത്തല്ലിനാണ് സാക്ഷ്യം വഹിച്ചത്. മുയിസു സർക്കാരിനുള്ള പാർലമെന്റിന്റെ അംഗീകാരം സംബന്ധിച്ച പ്രധാന വോട്ടെടുപ്പിനിടയിലാണ് അംഗങ്ങൾ തമ്മിലടിച്ചത്. ഇന്ത്യ വിരുദ്ധനായ മുഹമ്മദ് മുയിസു അധികാരമേറ്റ ശേഷം മാലദ്വീപ് രാഷ്‌ട്രീയം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ചൈനയുമായുള്ള അടുപ്പം രാജ്യത്തിന്റെ ദീർഘകാല വികസനത്തിന് ‘അങ്ങേയറ്റം ഹാനികരം’ എന്നാണ് പ്രതിപക്ഷം വിലയിരുത്തുന്നത്. മാലദ്വീപിന്റെ സ്ഥിരതയ്‌ക്കും സുരക്ഷയ്‌ക്കും ഇന്ത്യയുമായുള്ള ബന്ധം അത്യന്താപേക്ഷിതമാണെന്നും പ്രതിപക്ഷം അടിവരയിടുന്നു.