ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റ് നാളെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. രാജ്യത്തെ 13-ാമത്തെ ഇടക്കാല ബജറ്റാണ് നാളെ അവതരിപ്പിക്കുക. ഒൻപതാം തീയതി വരെ സമ്മേളനം തുടരും.
ധനക്കമ്മി കുറക്കുക എന്ന ലക്ഷ്യത്തിലൂന്നിയാകും ഇത്തവണത്തെ ബജറ്റ് എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്ത്രീകൾക്കും യുവാക്കൾക്കും ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുമാൈയി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകും. ഇലക്ട്രിക് വാഹന മേഖല, കാർഷിക മേഖല എന്നിവയ്‌ക്കും വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകും.
അടിസ്ഥാന സൗകര്യ വികസന രംഗത്തിന് അനുവദിക്കുന്ന പണം തുടരുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂലധന ചെലവ് വർദ്ധിപ്പിച്ചിരുന്നു. സാമ്പത്തിക വളർച്ചയ്‌ക്ക് ഉത്തേജനം പകരാനും ഇന്ത്യയെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റാനും സഹായിച്ചുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്.















