ന്യൂഡൽഹി: രാജ്യം നൽകിയ ആദരത്തിന് ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി അറിയിച്ച് മുൻ ഉപപ്രധാനമന്ത്രി ലാൽകൃഷ്ണ അദ്വാനി. രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി പിതാവിന് ലഭിച്ചതിൽ സന്തോഷം പങ്കുവച്ച് അദ്ദേഹത്തിന്റെ മക്കളും രംഗത്തുവന്നു. അദ്ദേഹം വളരെ സന്തോഷവാനാണെന്നും രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും അദ്ദേഹം നന്ദി പറയുന്നതായി അറിയിച്ചതായും കുടുംബം പറഞ്ഞു.
അദ്ദേഹം വളരെ സന്തോഷവാനാണ്. രാജ്യത്തിനായി ജീവിതകാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് അദ്ദേഹം. ഈ സന്തോഷ നിമിഷത്തിൽ, ഈ ആദരത്തിന് രാജ്യത്തെ ജനങ്ങളോടും പ്രധാനമന്ത്രിയോടും നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു. അദ്വാനിയുടെ മകൾ പ്രതിഭ മാദ്ധ്യമങ്ങളോട് പറഞ്ഞു. പിതാവിനെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി രാജ്യം ആദരിച്ചതിൽ സന്തോഷം പങ്കുവച്ച് മകൻ ജയന്ത് അദ്വാനിയും രംഗത്തുവന്നിരുന്നു.
96-ാം വയസിലാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി മുൻ ഉപപ്രധാനമന്ത്രിയെ തേടിയെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരത് രത്‌ന സമ്മാനിക്കുന്ന വിവരം എക്‌സിലൂടെ പുറത്തുവിട്ടത്. ഭാരത് രത്‌ന രാജ്യം നൽകുന്ന വിവരം അദ്വാനിയെ പ്രധാനമന്ത്രി നേരിട്ടെത്തി അറിയിക്കുകയായിരുന്നു.
ഉപപ്രധാനമന്ത്രിയെന്ന നിലയിലും വാജ്‌പേയി മന്ത്രിസഭയിൽ ആഭ്യന്തരം, ഖനി മന്ത്രാലയങ്ങളുടെ ചുമതലയുള്ള മന്ത്രിയായും അദ്വാനി പ്രവർത്തിച്ചിട്ടുണ്ട്. 1977 ൽ അധികാരത്തിലെത്തിയ മൊറാർജി ദേശായി മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭ, ലോക്‌സഭ പ്രതിപക്ഷ നേതാവ്, ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിലവിൽ ബിജെപിയിലെ പരമോന്നത സമിതിയായ മാർഗദർശൻ മണ്ഡൽ അംഗമാണ് അദ്ദേഹം.















