മഥുര: ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകർത്തതാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). വിവരാകാശ ചോദ്യത്തിന് മറുപടിയായാണ് എസ്എസ്ഐ ഇത് വ്യക്തമാക്കിയത്. ക്ഷേത്രത്തെ സംബന്ധിച്ചുള്ള 1920-ലെ ഗസറ്റിലെ ചരിത്ര രേഖകളെ അടിസ്ഥാനമാക്കിയാണ് എഎസ്ഐ മറുപടി നൽകിയത്.
ഉത്തർപ്രദേശ് സ്വദേശി അജയ് പ്രതാപ് സിംഗാണ് ഇതി സംബന്ധിച്ച് വിവരാവകാശത്തിലൂടെ ചോദ്യം ഉന്നയിച്ചത്. കൃഷ്ണ ജന്മഭൂമിയിലെ കേശവദേവ് ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ കുറിച്ചുള്ള പ്രത്യേക വിവരങ്ങളും വിവരാവകാശത്തിലൂടെ അദ്ദേഹം തേടിയിരുന്നു. എഎസ്ഐ ആഗ്ര സർക്കിൾ സൂപ്രണ്ട് ഓഫീസിൽ നിന്നാണ് ഇതിന് മറുപടി ലഭിച്ചത്.
കത്ര മേഖലയിൽ മുമ്പ് ക്ഷേത്രം നിലനിന്നിരുന്നതായും പിന്നീട് മസ്ജിദ് നിർമ്മിക്കാനായി ഔറംഗസേബ് ക്ഷേത്രം തകർക്കുകയായിരുന്നു എന്നുമാണ് മറുപടിയായി ലഭിച്ചത്. വിവരാവകാശ മറുപടിയിൽ എഎസ്ഐ, 1920 നവംബറിലെ ഗസറ്റിൽ നിന്നുമുള്ള കുറിപ്പും കൂട്ടിച്ചേർത്തിരുന്നു.
അതേസമയം, അലഹബാദ് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുന്നിൽ ശ്രീകൃഷ്ണ ജന്മഭൂമി സംബന്ധിച്ച് താൻ ഈ സുപ്രധാന തെളിവ് സമർപ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി ന്യാസ് പ്രസിഡൻ്റ് അഡ്വക്കേറ്റ് മഹേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. 1670 CE-ൽ ഔറംഗസേബ് ക്ഷേത്രം പൊളിക്കാൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചെന്നും തുടർന്നാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്നും ഹർജിയിൽ പരാമർശിച്ചിരുന്നു.ഇപ്പോൾ ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള എഎസ്ഐ മറുപടി തങ്ങളുടെ വാദത്തെ സാക്ഷ്യപ്പെടുത്തുന്നുവെന്നും ഫെബ്രുവരി 22ന് വാദം കേൾക്കുമ്പോൾ എഎസ്ഐ മറുപടി ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.