കോട്ടയം: ഡോ. വന്ദന ദാസ് കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് പിതാവ് മോഹൻദാസ്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്തുള്ള ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ് പറഞ്ഞു.
20 തവണയാണ് ഹർജി മാറ്റിവച്ചത്. 6 ജഡ്ജിമാർ മാറി വന്നു. പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്നുള്ള ഹർജി ഹൈക്കോടതി തള്ളിയത്. സർക്കാരിനെതിരെ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുകയാണ് ചെയ്തത്. എന്തു കൊണ്ടാണെന്ന് മാത്രം മനസിലാകുന്നില്ല. അപ്പീൽ ഡിവിഷൻ ബഞ്ചിന് നൽകും. നാല് മണിക്കൂറിലധികം മകൾക്ക് ചികിത്സ നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിശ്വാസ യോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമിയെ പിടിച്ചുമാറ്റാൻ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർ തയ്യാറായില്ല. കൂടെയുണ്ടായിരുന്നവർ ഓടി മാറി. മകൾ അലറി കരഞ്ഞിട്ടും രക്ഷിക്കാൻ ആരും വന്നില്ല. പോലീസിനെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മകൾക്ക് പ്രാഥമിക ചികിത്സ നൽകാനോ, മുറിവുകളിലെ രക്തം തുടച്ചുമാറ്റാനോ ആരും തയ്യാറായില്ല. ഒരു ഡോക്ടർ പോലും ആംബുലൻസിൽ ഒപ്പം പോയില്ല. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. ഞങ്ങളുടെ മകളായതിനാൽ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.