വയനാട്: ഫെബ്രുവരി 13-ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച് കാർഷിക സംഘടന. കാർഷിക സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹർത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്താൽ ജീവൻ നഷ്ടമാകുന്ന സംഭവം തുടർക്കഥയായതോടെയാണ് തീരുമാനം. ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷത്തോളമായി തുടർച്ചയായി ജില്ലയിൽ പ്രതിഷേധവും സമരവും നടത്തി വരികയാണ്. എന്നാൽ അധികാരികൾ കണ്ണുതുറക്കുന്നില്ലെന്ന് കാട്ടിയാണ് പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു.
ഇന്നലെ ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും സംഘടന ആരോപിച്ചു. ചൊവ്വാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും കർഷക സംഘടന പറയുന്നു.















