തൃശൂർ: ഗുരുവായൂർ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും ഉച്ചയ്‌ക്ക് ശേഷം ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും.
ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന് ഓട്ടമാരംഭിക്കും. കരുതലായി ചെന്താമാരാക്ഷനെയും പിടിയാന ദേവിയേയും തിരഞ്ഞെടുത്തു. മഞ്ജുളാൽ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ജേതാവ്.
കുഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ഉത്സവം കൊടിയേറുന്നത്. ക്ഷേത്രം തന്ത്രിമാർ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന താന്ത്രിക കർമങ്ങൾക്ക് ശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തിൽ നിന്ന് ചൈതന്യം ആവാഹിച്ച സപ്തവർണ കൊടി സ്വർണധ്വജത്തിൽ കൊടിയേറ്റുന്നതോടെയാണ് തിരുവുത്സവത്തിന് തുടക്കമാകുക.
ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതൽ ഭഗവാന്റെ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക് ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വർണപഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവയ്‌ക്കും. 29-നാണ് ഭഗവാന്റെ പള്ളിവേട്ട. മാർച്ച് ഒന്നിന് ആറാട്ടിന് ശേഷം സ്വർണക്കൊടി മരത്തിലെ സപ്തവർണക്കൊടി ഇറക്കത്തോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.















