തിരുവനന്തപുരം : മൃഗശാലയിൽ വേനൽച്ചൂടിന്റെ കാഠിന്യം കുറയ്‌ക്കാനുള്ള ക്രമീകരണം ഒരുക്കി അധികൃതർ . ചൂട് വർദ്ധിച്ചാൽ അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് പുതിയ ക്രമീകരണം. കടുവയ്‌ക്കും, പുള്ളിപ്പുലിയ്‌ക്കും കുളിയ്‌ക്കാൻ ഷവർ ഒരുക്കിയിട്ടുണ്ട് . വലിയ കൂട്ടിലുള്ള രണ്ട് പുള്ളിപ്പുലികൾക്കും വെള്ളം ചീറ്റുന്ന സംവിധാനമുണ്ട്.
കാണ്ടാമൃഗം,നീല കാള എന്നിവയുടെ കൂട്ടിലും വെള്ളം ചീറ്റുന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മ്ളാവിന്റെ കൂട്ടിൽ ചെളിയും വെള്ളവും നിറച്ച കുളവും റെഡിയാക്കി . ഇതുകൂടാതെ എല്ലാ കൂടുകളിലും ഫാനും ഇട്ടിട്ടുണ്ട്. പാമ്പുകളുടെ കൂടുകളിലെല്ലാം ഫാനും സജ്ജീകരിച്ചിട്ടുണ്ട്.
കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ കൊടുക്കും. ‘ദിമാപൂർ’ എന്ന പെൺഹിമാലയൻ കരടിക്കും ‘കെഹിമ’ എന്ന ആൺഹിമാലയൻ കരടിക്കുമാണ് കൂടുതൽ നൽകുന്നത്. ദിമാപൂർ ഗർഭിണിയായതുകൊണ്ട് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. തണ്ണിമത്തനും മുന്തിരിയും ബക്കറ്റിലിട്ട ശേഷം വെള്ളം നിറച്ച് ഫ്രീസറിൽ വച്ച് കട്ടിയാക്കിയാണ് നൽകുന്നത്.
രാവിലെ 9.30നും ഉച്ചയ്‌ക്ക് ചൂടു കൂടുമ്പോഴും ദേഹത്തേക്ക് വെള്ളമടിച്ചുകൊടുക്കും.10.30ന് ആപ്പിൾ,വെള്ളരി,വാഴപ്പഴം,മുന്തിരി എന്നിവയും നൽകും. ഫ്രീസറിൽ വച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടിയുടെ രാവിലത്തെ ഭക്ഷണം. ചൂട് കൂടിയതോടെ തണ്ണിമത്തന്റെ അളവും കൂടി. ഒരു ദിവസം 6.5 കിലോയോളം തണ്ണിമത്തനാണ് കരടികൾക്ക് ആവശ്യമായി വരുന്നത്.
മാംസം കഴിക്കുന്ന മൃഗങ്ങളുടെ മെനുവിൽ നിന്ന് ചിക്കനെ ഒഴിവാക്കി.പകരം പോത്ത്,ബീഫ് എന്നിവയാണ് നൽകുന്നത്. ഒരു ദിവസം 100 കിലോ മാംസമാണ് വിവിധ മാംസഭുക്കുകൾക്ക് നൽകുന്നത്.ഇതുകൂടാതെ മീനിന്റെ അളവും വർദ്ധിപ്പിച്ചിട്ടുണ്ട്. 70 കിലോ മീൻ ദിവസേന വാങ്ങും. സിംഹം,കടുവ,പുലി എന്നിവയ്‌ക്ക് ഒരു ദിവസം ശരാശരി നാല് മുതൽ അഞ്ച് കിലോ മാംസം വേണ്ടിവരും
പക്ഷികൾക്ക് പഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നുണ്ട്. കാബേജ്,കാരറ്റ്,പയറുവർഗങ്ങൾ,പപ്പായ,മുന്തിരി,ആപ്പിൾ,ഓറഞ്ച് എന്നിവയെല്ലാം ചേർന്ന ‘ഫ്രൂട്ട് സലാഡും’ പക്ഷികൾക്ക് നൽകുന്നുണ്ട്.















