‘വികസിത ഭാരതം-2047’ എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പങ്കുവെച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലായിരുന്നു. ”സ്വതന്ത്രഭാരതം സ്ഥാപിതമായി 100 വർഷം ആഘോഷിക്കുന്ന വേളയിൽ രാജ്യം ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറും”- പ്രധാനമന്ത്രി പറഞ്ഞു.
ഒരു പതിറ്റാണ്ട് മുൻപ് ഇത്തരം ഒരു സ്വപ്നം കാണാനുള്ള ത്രാണി പോലും ഭാരതത്തിന് ഉണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മോദി അധികാരത്തിലേറുന്നതിന് തൊട്ട് മുമ്പുള്ള സാമ്പത്തിക വർഷം, അതായത് 2013-ൽ, യു എസ് ആസ്ഥാനമായ സാമ്പത്തിക അവലോകന കൂട്ടായ്മയായ ‘മോർഗൻ സ്റ്റാൻലി’ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ‘ദുർബല സമ്പദ് വ്യവസ്ഥയും-ദുർബലമായ വിപണി’യുമെന്നാണ് എഴുതി തള്ളിയത്. പത്ത് വർഷത്തിന് ഇപ്പുറം ഇതേ മോർഗൻ സ്റ്റാൻലി “മോദിയുടെ ഭാരതത്തെ” വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്നാണ്.
ഫെബ്രുവരി ആദ്യ ആഴ്ചയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റും ‘വികസിത ഭാരതം-2047’ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. വികസിത രാഷ്‌ട്രമാകാനുള്ള യാത്രയിൽ ആദ്യ ചുവടുവെപ്പ് ദാരിദ്ര്യ നിർമാർജ്ജനം തന്നെയാണ്. പാർപ്പിടം, ഭക്ഷണം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണമാണ് യഥാർത്ഥ ദാരിദ്ര്യ നിർമാർജ്ജനം, ഒപ്പം തൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയും വേണം.
ദാരിദ്ര്യത്തിൽ വളർന്ന് കഷ്ടപ്പാടിന്റെ കാലത്ത് തന്നെ രാജ്യം ചുറ്റി സഞ്ചരിച്ച മോദിക്ക് ജനങ്ങളുടെ കഷ്ടപ്പാട് അറിയാൻ ഒരിക്കലും ഒരു ഹെലികോപ്ടർ നിരീക്ഷണത്തിന്റെ ആവശ്യമില്ല. അതിനാൽ തന്നെ അധികാരമേറ്റെടുത്ത ആദ്യ വർഷങ്ങളിൽ അദ്ദേഹം പ്രാമുഖ്യം നൽകിയത് ക്ഷേമ പദ്ധതികൾക്ക് തന്നെയാണ്. അതിന്റെ ഫലമായി കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് കരയറ്റാൻ മോദി സർക്കാരിന് സാധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഭക്ഷണം മുതൽ അടച്ചുറപ്പുള്ള വീട് വരെ ലഭ്യമാക്കുന്ന തരത്തിൽ കൃത്യമായ ആസൂത്രണത്തൊടെയാണ് ഓരോ പദ്ധതികളും കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ നടപ്പിലാക്കിയത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന. 80 കോടി ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കിയതിലൂടെ ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭക്ഷ്യ പദ്ധതി എന്ന ഖ്യാതിയും പിഎം ഗരീബ് കല്യാൺ അന്ന യോജന സ്വന്തമാക്കി.
ഭാരതത്തിലെ കോടിക്കണക്കിന് പാവപ്പെട്ട ജനതയുടെ ജീവിതത്തിൽ മോദി സർക്കാർ എങ്ങനെ ഇടപെട്ടു അറിയാം…
വീട്
ഓരോ പാവപ്പെട്ട കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തൊടെ 2015 ലാണ് പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് മോദി സർക്കാർ തുടക്കമിട്ടത്. PMAY URBAN, PMAY RURAL എന്നീ പദ്ധതികളിലൂടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് നടപ്പാക്കി. പദ്ധതി പ്രകാരം വീട് നിർമിക്കാനും ഫ്ളാറ്റുകൾ വാങ്ങുന്നതിനും സഹായം നൽകി. ഇത്തരത്തിൽ PMAY -RURAL പ്രകാരം 2.53 കോടി വീടുകളാണ് പൂർത്തിയായത്. അടുത്ത ഘട്ടത്തിൽ 2 കോടി വീടുകളാണ് ലക്ഷ്യമിടുന്നതെന്ന് ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കിയിരുന്നു. PMAY- URBAN കണക്കുകൾ പരിശോധിച്ചാൽ 1.13 കോടി വീടുകൾ പൂർത്തിയായി. 79.02 ലക്ഷം വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തേക്ക് PMAY- RURAL പദ്ധതിക്ക് 32,000 കോടി രൂപയും PMAY-URBAN ന് 54,000 കോടി രൂപയുമാണ് അനുവദിച്ചത്. ആകെ 86,000 കോടി രൂപ.
ഭക്ഷണം
പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഗരീബ്കല്യാൺ അന്ന യോജനയക്ക് കോവിഡ് മഹാമാരിയുടെ കാലത്താണ് മോദി സർക്കാർ തുടക്കമിട്ടത്. പദ്ധതി പ്രകാരം 80.48 കോടി ദരിദ്രർക്ക് സൗജന്യ ഭക്ഷ്യധാന്യം ഇന്നും നൽകുന്നു. എല്ലാ മാസവും ഒരു വ്യക്തിക്ക് 5 കിലോ ഭക്ഷ്യധാന്യവും ഒരു കിലോ പയറുവർഗ്ഗങ്ങളുമാണ് സൗജന്യമായി നൽകുന്നത്. പ്രധാനമന്ത്രി ഗരീബ്കല്യാൺ അന്ന യോജന അടുത്ത അഞ്ച് വർഷത്തേക്ക് കൂടി സർക്കാർ നീട്ടി. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിനായി സർക്കാർ മാറ്റിവെച്ചത്.
ശുചിത്വം
2014 ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിലാണ് സ്വച്ഛ് ഭാരത് അഭിയാന് തുടക്കമിട്ടത്. 2019 ഒക്ടോബർ 2-നകം രാജ്യത്തെ മുഴുവൻ വീടുകളിലും ടോയ്ലറ്റ് സൗകര്യം ഒരുക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 11 കോടി ടോയ്‌ലറ്റുകളും 2.23 ലക്ഷം കമ്യൂണിറ്റി ടോയ്ലറ്റ് കോംപ്ലക്സുകളും ഇതുവഴി നിർമിച്ചു. സ്വച്ഛ് ഭാരത് അഭിയാനെ ഏറ്റവും കൂടുതൽ കളിയാക്കിയത് മലയാളികളാണ്. ഇതേ കേരളത്തിൽ 2.3 ലക്ഷം ടോയ്ലറ്റുകൾക്കാണ് പദ്ധതി വഴി പണം നൽകിയത്. 2014-ലെ കണക്കനുസരിച്ച് 39 ശതമാനം വീടുകളിൽ മാത്രമേ ടോയ്ലറ്റ് സൗകര്യമുണ്ടായിരുന്നുള്ളൂ. 2019ൽ പദ്ധതിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തികരിച്ചു. രാജ്യത്തെ 100 ശതമാനം വീടുകളിലും ടോയ്ലറ്റ് സൗകര്യം മോദി സർക്കാർ ഉറപ്പാക്കി. സ്വച്ഛ് ഭാരത്തിന്റെ രണ്ടാം ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. പൊതു സ്ഥലങ്ങൾ വെളിയിട വിസർജ്ജന വിമുക്തമാക്കുകയാണ് ലക്ഷ്യം. 2023 ഡിസംബർ 28-ഓടെ 5.19 ലക്ഷം വില്ലേജുകളാണ് ഒഡിഎഫ് പ്ലസ് ആയി മാറി. നിലവിൽ രാജ്യത്തെ 85 ശതമാനത്തിലധികം ഗ്രാമങ്ങളും വെളിയിട വിസർജ്ജന വിമുക്തമാണ്.

കുടിവെള്ളം
ഓരോ വീട്ടിലും ടാപ്പിൽ ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 2019 ലാണ് ജൽ ജീവൻ മിഷന് മോദി സർക്കാർ തുടക്കമിട്ടത് . ഓരോ സെക്കൻഡിലും ഒരു പൈപ്പ് കണക്ഷൻ എന്ന നിലയിൽ പദ്ധതി അവസാന ഘട്ടത്തിലാണ്. 2024 അവസാനത്തോടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പൈപ്പ് വെള്ളം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 2019ൽ 16.8 ശതമാനം വീടുകൾക്ക് മാത്രമാണ് ടാപ്പ് കണക്ഷൻ ഉണ്ടായിരുന്നത്. 2024 ജനുവരി 31ന്റെ കണക്ക് പ്രകാരം 74.8 ശതമാനം വീടുകൾക്ക് കണക്ഷൻ ലഭിച്ചു കഴിഞ്ഞു. 11 കോടി കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. എന്നാൽ കേരളം എന്നത്തെയും പോലെ പദ്ധതി നടപ്പിലാക്കുന്നതിൽ വളരെ പിന്നിലാണ്. സംസ്ഥാനത്ത് 70.8 ലക്ഷം വീടുകളുള്ളതിൽ 37 ലക്ഷത്തിന് മാത്രമേ നിലവിൽ ടാപ്പ് കണക്ഷൻ നൽകിയിട്ടുള്ളൂ.

പാചകവാതകം
ഉജ്ജ്വല പദ്ധതി പ്രകാരം 10. 14 കോടി ഗ്യാസ് കണക്ഷനുകളാണ് നൽകിയത്. 2014 ഏപ്രിൽ 1 വരെ രാജ്യത്തുടനീളം 14.52 കോടി ഗ്യാസ് കണക്ഷനുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ 2024 ഇത് 33 കോടിയായി വർധിച്ചു. 2016-ൽ ഉജ്ജ്വല പദ്ധതി ആരംഭിച്ചപ്പോൾ, ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള പാവപ്പെട്ട കുടുംബങ്ങളിലെ 5 കോടി സ്ത്രീകൾക്ക് സൗജന്യ എൽപിജി കണക്ഷൻ നൽകുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം മറികടന്നെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് നരേന്ദ്രമോദി സർക്കാർ.

വൈദ്യുതി
വീട്, ടോയ്ലറ്റ്, കുടിവെള്ളം, ഗ്യാസ് കണക്ഷൻ എന്നിവയ്‌ക്കൊപ്പം പാവപ്പെട്ടവർക്ക് സൗജന്യ വൈദ്യുതി കണക്ഷനുകളും മോദി സർക്കാർ നൽകി. ഇതിനായി 2015 ൽ ദീൻ ദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജന സർക്കാർ നടപ്പാക്കി. പദ്ധതി പ്രകാരം 1000 ദിവസത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി കണക്ഷൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. 987 ദിവസം കൊണ്ട് ലക്ഷ്യം കൈവരിച്ചു. 2.82 കോടി വീടുകൾക്കാണ് സൗജന്യ വൈദ്യുതി കണക്ഷൻ നൽകിയത്. ഇതോടോപ്പം മറ്റൊരു പദ്ധതിയായ ‘ഉജാല യോജന’യിലൂടെ സൗജന്യമായി എൽഇഡി ബൾബുകളും ഗ്രാമീണ ഭവനങ്ങളിൽ എത്തിച്ചു . 36.86 കോടി എൽഇഡി ബൾബുകളാണ് ഗ്രാമീണർക്ക് പദ്ധതിയിലുടെ നൽകിയത്.
2015- ൽ, ഗ്രാമങ്ങളിൽ പ്രതിദിനം 12 മണിക്കൂർ മാത്രമായിരുന്നു വൈദ്യുതി വിതരണം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയായിരുന്നു ലോഡ്ഷെഡിംഗ്. എന്നാൽ 2021 ൽ വൈദ്യുതി വിതരണം 22.5 മണിക്കൂറായി വർധിച്ചു. പിന്നീടത് മുഴുവൻ സമയവും വൈദ്യുതി എന്ന സ്ഥിതിയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു. നിലവിൽ നമ്മുടെ ഉപഭോഗത്തിന് ശേഷം മിച്ഛം വരുന്ന വൈദ്യുതി നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ എന്നി രാഷ്‌ട്രങ്ങൾക്ക് ഭാരതം വിൽക്കുകയും ചെയ്യുന്നു.
പ്രിയ നമ്പ്യാർ