മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിയിൽ ഭിന്നത രൂക്ഷം. ഒരു അറിയിപ്പുണ്ടാകുന്നതുവരെ എം.വി.എയുമായി ഇനി സഹകരിക്കരുതെന്ന് വഞ്ചിത് ബഹുജൻ അഘാഡി നേതാക്കൾക്കും അണികൾക്കും പ്രകാശ് അംബേദ്കറുടെ നിർദേശം. വഞ്ചിത് ബഹുജൻ അഘാഡി എംവിഎയുടെ ഭാഗമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ധവ് പക്ഷത്തിന് 20, കോൺഗ്രസിന് 18, പവാരിന് 10 എന്നിങ്ങനെയാണ് എംവിഎയുടെ സീറ്റുവിഭജനം. സീറ്റുകളിൽ ധാരണയിലായെങ്കിലും പാർട്ടി അദ്ധ്യക്ഷന്മാരുടെ അന്തിമ തീരുമാനത്തിന് വിട്ടിരിക്കുകയാണ് നിലവിൽ. വിബിഎ ഒപ്പം വന്നാൽ അഞ്ചോളം സീറ്റുകൾ നൽകാനായേക്കുമെന്ന് ശരദ് പവാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു
വിബിഎക്ക് ഉദ്ധവ് രണ്ട് സീറ്റ് നൽകണമെന്നാണ് നിലവിലെ ധാരണ. എന്നാൽ, രണ്ട് സീറ്റിൽ പ്രകാശ് അംബേദ്കർ തൃപ്തനല്ല. അഞ്ച് സീറ്റുകളിൽ വിബിഎക്ക് സ്വന്തമായി ജയിക്കാൻ കഴിയുമെന്നാണ് പ്രകാശിന്റെ അവകാശവാദം. എന്നാൽ വിബിഎ ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.