ഇടുക്കി: അഭിമന്യു കൊലക്കേസിലെ കുറ്റപത്രം അടക്കമുള്ള രേഖകൾ കാണാതെ പോയത് ഞെട്ടലുണ്ടാക്കിയെന്ന് സഹോദരൻ പരിജിത്ത്. വിചാരണ നടക്കാനിരിക്കെ കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ അന്വേഷണം വേണം. ഗൗരവകരമായ സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി അവരുടെ ഉദ്ദേശം എന്താണെന്ന് തിരിച്ചറിഞ്ഞ് പൊതുസമൂഹത്തെ അറിയിക്കണം. ഉടൻ തന്നെ രേഖകൾ കണ്ടെടുത്ത് കേസിന്റെ വിചാരണ ആരംഭിക്കണമെന്നും സഹോദരൻ ജനം ടിവിയോട് പ്രതികരിച്ചു.
മൂന്ന് മാസം മുമ്പാണ് എറണാകുളം സെൻട്രൽ പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകൾ കാണാതെ പോയത്. കുറ്റപത്രം, പോസ്റ്റുമാർട്ടം റിപ്പോർട്ട്, സർട്ടിഫിക്കറ്റ്, മുറിവ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള 11 രേഖകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. രേഖകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായതോടെ വിവരം സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 സെപ്റ്റംബർ 26 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. മഹാരാജാസ് കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ 2018 ജൂലൈ 2നാണ് അഭിമന്യു കൊല്ലപ്പെടുന്നത്.
പുറത്ത് നിന്നുള്ള പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഭീകരർ ആയുധങ്ങളുമായി ക്യാമ്പസിലെത്തി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന്
കുറ്റപത്രത്തിൽ പറയുന്നു. നെട്ടൂർ മേക്കാട്ട് സഹൽ ഹംസ(25)യാണ് അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ നിരോധനത്തിന് കാരണമായ കുറ്റകൃത്യങ്ങളിൽ അഭിമന്യു കൊലക്കേസും ഉൾപ്പെടുത്തിയിരുന്നു. കേസിൽ ആകെ 26 പ്രതികളും 125 സാക്ഷികളുമാണുള്ളത്.