ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവത്തെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശക്തമായ തീരുമാനങ്ങൾ എടുക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വഭാവമെന്ന് അമിത് ഷാ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നും 60 കോടിയോളം ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ മോദിയുടെ നേതൃത്വത്തിൽ ലഭ്യമാക്കിയെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. ഡൽഹിയിൽ ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ധീരമായ തീരുമാനങ്ങൾ എടുക്കുകയും അവ പൂർത്തിയാക്കുകയും ചെയ്യുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഭാവം. സഹകരണ മന്ത്രാലയം രൂപീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എല്ലാ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (പിഎസിഎസ്) കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും പിഎസിഎസ് മോഡൽ ബൈലോ അംഗീകരിച്ചു. 20 വ്യത്യസ്ത പ്രവർത്തനങ്ങളുമായി പിഎസിയെ ഞങ്ങൾ ബന്ധിപ്പിച്ചു. ഇപ്പോൾ അവർ ലാഭം നേടുന്നു. പാവപ്പെട്ട കർഷകന് റെയിൽവേ അല്ലെങ്കിൽ എയർലൈൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നു.’ബാങ്ക് മിത്ര’ ആയി പ്രവർത്തിക്കുന്നു”.
“പാവപ്പെട്ടവർക്കായി, അവർ വിവിധ പ്രവർത്തനങ്ങൾ ചെയ്യുന്നു. പിഎസികളുടെ കമ്പ്യൂട്ടർവൽക്കരണം അവരുടെ വികസനത്തിന് വഴിയൊരുക്കി. ഗ്രാമീണ സമ്പദ്വ്യവസ്ഥയിലും ഗ്രാമീണരുടെ ജീവിതത്തിലും മോദിജി അഭൂതപൂർവമായ മാറ്റം കൊണ്ടുവന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. സാമ്പത്തിക വിദഗ്ധർ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. 60 കോടിയോളം ആളുകൾക്ക് ഗ്യാസ് സിലിണ്ടറുകൾ, ഭക്ഷണം, വീടുകൾ, മരുന്നുകൾ, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചു”- അമിത് ഷാ പറഞ്ഞു.